ഷാഹി ഈദ്ഗാഹ് പള്ളിയെ കോടതി രേഖകളിലും തുടർ നടപടികളിലും ഔദ്യോഗികമായി തർക്കസ്ഥലമായി മാറ്റണമെന്ന് അപേക്ഷ എ-44 പ്രകാരം ആവശ്യപ്പെട്ടിരുന്നു.

ദില്ലി: ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തിൽ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തർക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഷാഹി ഈദ്ഗാഹ് പള്ളിയെ കോടതി രേഖകളിലും തുടർ നടപടികളിലും ഔദ്യോഗികമായി തർക്കസ്ഥലമായി മാറ്റണമെന്ന് അപേക്ഷ എ-44 പ്രകാരം ആവശ്യപ്പെട്ടിരുന്നു. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച കേസിന്റെ ഭാഗമായിരുന്നു ഹർജി സമർപ്പിച്ചത്. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗാണ് ഹർജി സമർപ്പിച്ചത്.

കേസ് രേഖകളിലും ഭാവി നടപടികളിലും ഷാഹി ഈദ്ഗാഹ് പള്ളി എന്ന പദം തർക്ക ഘടന എന്ന് പരാമർശിക്കാൻ ബന്ധപ്പെട്ട സ്റ്റെനോഗ്രാഫറോട് നിർദ്ദേശിക്കണമെന്ന് അപേക്ഷ എ-44 പ്രത്യേകം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പള്ളിയെക്കുറിച്ചുള്ള ഔദ്യോഗിക പരാമർശങ്ങളിൽ മാറ്റങ്ങളെ എതിർത്ത് മുസ്ലീം പക്ഷം ഈ ആവശ്യത്തിനെതിരെ രേഖാമൂലമുള്ള എതിർപ്പ് നൽകി. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ഹൈക്കോടതി ഹർജി തള്ളുകയും മുസ്ലീം പക്ഷം ഉന്നയിച്ച എതിർപ്പ് ശരിവയ്ക്കുകയും ചെയ്തു. കേസിലെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് 2 ലേക്ക് മാറ്റി.