ഹിമാചൽ പ്രദേശിൽ വിമതർ നിർണായകം, കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് ലീഡ്
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ഖിമി റാം ആണ് ബഞ്ചാർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 11651 വോട്ട് നേടിയാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. എന്നാൽ തൊട്ടുപിന്നിലുള്ള ബിജെപി വിമത സ്ഥാനാർത്ഥി ഹിതേശ്വർ നേടിയത് 10487 വോട്ടാണ്
ദില്ലി : കോൺഗ്രസ് ലീഡ് ചെയ്യുന്ന ഹിമാചൽ പ്രദേശിൽ നിർണ്ണായകമായി വിമതർ. നിലവിൽ 38 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 27 സീറ്റുകളിൽ മുന്നിലുണ്ട്. മൂന്ന് സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് ചെയ്യവെ ഇനി ആര് ഭരണം കയ്യടക്കമുന്നാണ് അറിയേണ്ടത്. കോൺഗ്രസ് മുന്നിലെന്നിരിക്കിലും വിമതരുടെ തീരുമാനം ഹിമാചലിലെ ഭരണകക്ഷിയെ തീരുമാനിക്കുന്നതിൽ നിർണായകമായിരിക്കും.
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ഖിമി റാം ആണ് ബഞ്ചാർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 11651 വോട്ട് നേടിയാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. എന്നാൽ തൊട്ടുപിന്നിലുള്ള ബിജെപി വിമത സ്ഥാനാർത്ഥി ഹിതേശ്വർ നേടിയത് 10487 വോട്ടാണ്. നാൽഗഡിൽ മുൻ ബിജെപി എംഎൽഎയും വിമതനുമായ കെ എൽ താക്കൂർ വളരെ മുന്നിലാണ്. ഹാമിർ പൂരിൽ കോൺഗ്രസ് വിമതൻ ആഷിഷ് ശർമയും ദേര മണ്ഡലത്തിൽ കോൺഗ്രസ് വിമതൻ ഹോഷിയാർ സിംഗും മുന്നിലാണ്.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ പയറ്റിയ കുതിരക്കച്ചവടവും റിസോർട്ട് രാഷ്ട്രീയവും ഹിമാചലിലും തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തുടർഭരണത്തിന് വേണ്ടി ബിജെപി ഇനി എന്ത് നീക്കം നടത്തുമെന്നത് നിർണ്ണായകമാണ്. മുഖ്യമന്ത്രി ജയറാം താക്കൂർ വിജയിച്ചിരിക്കുകയാണ്. വിജയം ഉറപ്പിച്ച ബിജെപി സ്ഥാനാർത്ഥികൾ താക്കൂറിന്റെ വസതിയിലേക്ക് എത്തുകയാണെന്നാണ് വിവരം. ദേവേന്ദ്രഫഡ്നവിസ് സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി. എക്സിറ്റ് പോൾ ഫലം ബിജെപിക്ക് അനുകൂലമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം ഗുജറാത്തിലെ വലിയ വീഴ്ചയിൽ കോൺഗ്രസിന് ആശ്വാസമാവുകയാണ്.