നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ - ചൈന കമാൻഡർ തല ചർച്ച തുടങ്ങുന്നു; അതിര്‍ത്തി പ്രശ്നത്തിന് പരിഹാരമാകുമോ?
കഴിഞ്ഞ മാർച്ചിലായിരുന്നു അവസാനമായി ഇന്ത്യയും ചൈനയും തമ്മിലുള്ള കമാൻഡർ തല ചർച്ച നടന്നത്. അതിന് ശേഷം ചർച്ചകള്‍ നിലച്ചു. 2020 ലെ ഗാല്‍വാന്‍ സംഘർഷത്തിന് ശേഷം ചർച്ചകള്‍ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഇടവേളയായിരുന്നു ഇത്
നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ - ചൈന കമാൻഡർ തല ചർച്ച വീണ്ടും തുടങ്ങുകയാണ്. ഞായറാഴ്ചയാണ് ലെഫ്. ജനറല്‍ അനിനിഥ്യ സെന്‍ഗുപതയുടെ നേതൃത്വത്തില്‍ ചർച്ചകള്‍ തുടക്കമാകുക. ഇത്തവണ ഇന്ത്യൻ അതിര്‍ത്തി മേഖലയായ ചുഷുൽ മോള്‍ഡോയിലായിരിക്കും ചർച്ചകള്‍.
കഴിഞ്ഞ മാർച്ചിലായിരുന്നു അവസാനമായി ഇന്ത്യയും ചൈനയും തമ്മിലുള്ള കമാൻഡർ തല ചർച്ച നടന്നത്. അതിന് ശേഷം ചർച്ചകള്‍ നിലച്ചു. 2020 ലെ ഗാല്‍വാന്‍ സംഘർഷത്തിന് ശേഷം ചർച്ചകള്‍ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഇടവേളയായിരുന്നു ഇത്. ഞായറാഴ്ച നടക്കാന്‍ പോകുന്നത് ദേസ്പാങ്, പട്രോള്‍ പോയിന്‍റ് 15 , ചാർദിങ് നുല്ല എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചയാണ്. എന്നാല്‍ ഒരു ഇടവേളക്ക് ശേഷം ചർച്ചകള്‍ പുനരാരംഭിക്കുമ്പോഴും ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണെന്നതാണ് വാസ്തവം.
അന്‍പതിനായിരത്തിലധികം സൈനീകരെ ഇരു രാജ്യങ്ങളും അതിര്‍ത്തി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. യുദ്ധ വിമാനങ്ങളും അതിര്‍ത്തി പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടുമൊരു ചർച്ച നടക്കുന്നത്. മാർച്ചില്‍ നടന്ന പതിനഞ്ചാമത് കമാന്‍ഡർ തല ചർച്ചക്ക് ശേഷവും അതിര്‍ത്തി വിഷയത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനിടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാരമന്ത്രി വാങ് യി യുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
കിഴക്കൻ ലഡാക്കിൽ നിന്നുള്ള സേനാപിന്മാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ഇന്ത്യ
ഇതില്‍ ആദ്യത്തേത് വാങ് യി ഇന്ത്യയിലെത്തി വിദേശകാര്യമന്ത്രി ജയശങ്കറിനെ കാണുകയായിരുന്നു. കഴിഞ്ഞ ദിവസം തർക്ക മേഖലയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും ദലൈലാമയുടെ പിറന്നാള്‍ ആഘോഷത്തില്‍ മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുത്തതും തായ് വാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിലും ചൈനക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈന ഉയർത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നിലും ഇതൊക്കെ തന്നെയാണെന്നാണ് വിലയിരുത്തലുകള്‍. ഇതിനിടെ ടിബറ്റന്‍ ആധ്യാത്മിക നേതാവ് ദലൈലാമ ലഡാക്ക് സന്ദർശിക്കുകയാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ദലൈലാമ ലഡാക്കില്‍ എത്തുന്നത്. ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ആയുധം ഉപയോഗിക്കുന്ന രീതി അവസാനിച്ചതാണെന്നും ദലൈലാമ ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ചകള്‍ നടക്കാനിരിക്കെ പ്രതികരിച്ചിരുന്നു. എന്നാല്‍ പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ളതിനാല്‍ ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു