ലഹരി ഉപയോഗം ഗൗരവമായി ചിന്തിക്കേണ്ട കാര്യം; ജയ ബച്ചന് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ജയപ്രദ
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ മൊത്തമായി കരിവാരി തേക്കുകയാണെന്നും പാലുകൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണ് എന്നുമായിരുന്നു ജയബച്ചന്റെ പരാമര്‍ശം.
ദില്ലി: ബോളിവുഡ് സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വിവാദങ്ങളില്‍ സമാജ് വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍ നടത്തിയ പ്രസംഗത്തിനെതിരെ നടിയും ബിജെപി അംഗവുമായ ജയപ്രദ. ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ജയാ ബച്ചൻ ഉപയോഗിക്കുകയാണെന്ന് ജയപ്രദ പറഞ്ഞു.
“വളരെ ഗൗരവമായ വിഷയമാണ് രവികിഷന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ജയാ ബച്ചന്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുവെന്നാണ് എനിക്ക് തോന്നുന്നത്. യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാനുള്ള രവികിഷന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു“, ജയപ്രദ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Read Also: കങ്കണക്കെതിരെ പാര്‍ലമെന്റിലെ പ്രസംഗം; ബച്ചന്‍ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
ബിജെപി എംപി രവി കിഷനായിരുന്നു ബോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചത്. തുടര്‍ന്നായിരുന്നു ജയയുടെ മറുപടി. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ മൊത്തമായി കരിവാരി തേക്കുകയാണെന്നും പാലുകൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണ് എന്നുമായിരുന്നു ജയബച്ചന്റെ പരാമര്‍ശം.
രാജ്യസഭയിലെ പ്രസംഗത്തെ തുടര്‍ന്ന് ജയ ബച്ചന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ട്രോള്‍ നേരിടേണ്ടി വന്നിരുന്നു.ജയബച്ചനെതിരെയുള്ള “ഷെയിംഓണ്‍യുജയബച്ചന്‍“ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. അതേസമയം, ഹേമമാലിനി, തപ്‌സി പന്നു തുടങ്ങിയ പ്രമുഖര്‍ ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.