ഝാര്‍ഖണ്ഡ്: ഹേമന്ത് സോറന് സർക്കാർ ഞായറാഴ്ച അധികാരമേല്‍ക്കും
ഇന്നല രാത്രി എട്ടുമണിയോടെയാണ് ഹേമന്ദ് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ചത്. ബാബുലാൽ മറാണ്ടിയുടെ ജെവിഎമ്മും ഹേമന്ത് സോറൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
റാഞ്ചി: ഹേമന്ത് സോറൻ സർക്കാർ ഝാര്‍ഖണ്ഡിൽ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 12 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുക. ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യിൽ നിന്ന് മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിമാരുണ്ടാകും.
അഞ്ച് മന്ത്രിമാരും സ്പീക്കറും ആണ് കോൺഗ്രസ്സിനുള്ളത്. ഉപമുഖ്യമന്ത്രി പദവിയും കോൺഗ്രസ്സിന് നൽകിയേക്കും. ഒരംഗം മാത്രം വിജയിച്ച ആർജെഡിക്കും മന്ത്രി സ്ഥാനമുണ്ടാകും. ഇന്നല രാത്രി എട്ടുമണിയോടെയാണ് ഹേമന്ദ് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ചത്. ബാബുലാൽ മറാണ്ടിയുടെ ജെവിഎമ്മും ഹേമന്ത് സോറൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് പതിനാറും ഉള്‍പ്പടെ 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. ആർജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാനായത്. 2014 ല്‍ എട്ട് സീറ്റില്‍ മല്‍സരിച്ച എജെഎസ്‍യുവിന് ഇത്തവണ 53 സീറ്റുകളില്‍ മല്‍സരിച്ചപ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാർട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോൽവി ഏറ്റുവാങ്ങിയത് ബിജെപിക്ക് ഇരട്ടിപ്രഹരമായി.