ജെഎൻയുവില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മുന്‍ എബിവിപി നേതാവ് അറസ്റ്റില്‍
സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദില്ലി: ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിൽ എബിവിപി മുൻ നേതാവ് അറസ്റ്റിൽ. ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ രാഘവേന്ദ്ര മിശ്രയാണ് അറസ്റ്റിലായത്.
രാഘവേന്ദ്ര മിശ്ര തന്നെ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയും പീഡിപ്പിച്ചെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. തുടര്‍ന്ന് ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രാഘവേന്ദ്രയെ പിടികൂടുകയായിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read Also: എം ജി കോളേജിലെ എസ്എഫ്ഐ പ്രവർത്തകന് മര്‍ദ്ദനം; അക്രമിച്ചത് എബിവിപിക്കാരെന്ന് പരാതി
രാഘവേന്ദ്രക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354, 323 പ്രകാരം കുറ്റംചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സബർമതി ഹോസ്റ്റൽ ഭാരവാഹിയായിരുന്ന രാഘവേന്ദ്ര രണ്ടാം യോഗി ആദിത്യനാഥ് എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യോഗിയുടേതിന് സമാനമായ സ്ത്രധാരണത്തിലാണ് ഇയാൾ ക്യാമ്പസിൽ എത്തിയിരുന്നത്.