ഭർത്താവിന്റെ ജീവൻ അപകടത്തിൽ; ഹൈക്കോടതിക്ക് കത്തയച്ച് കഫീൽ ഖാന്റെ ഭാര്യ
ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും കഫീല്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മഥുര ജയില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ശബിസ്ത ഖാന്‍ കത്തില്‍ പറഞ്ഞു.
ഗോരാഖ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരത്തിനിടെ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഡോ. കഫീൽ ഖാന്റെ ഭാര്യ ശബിസ്ത ഖാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഭര്‍ത്താവിന് സുരക്ഷ നല്‍കണം എന്നാവശ്യപ്പെട്ടാണ് ശബിസ്ത ഖാന്‍ ഹൈക്കോടതിക്ക് കത്തയച്ചത്. ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും കഫീല്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മഥുര ജയില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ശബിസ്ത ഖാന്‍ കത്തില്‍ പറഞ്ഞു.
മഥുര ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. അറസ്റ്റിലായ ശേഷം ജയിലില്‍ കൊണ്ടുവന്നപ്പോള്‍ അഞ്ചുദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചെറിയ മുറിയിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. 100-150 പേർ ആ മുറിയിൽ മാത്രം താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നും ശബിസ്ത ഖാന്‍ വ്യക്തമാക്കി.
Read More: അറസ്റ്റിലായ ഡോ. കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മഥുര ജയിലിലേക്ക് മാറ്റി
2019 ഡിസംബർ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്‍ലിം സർവകലാശാലയില്‍ നടന്ന പ്രതിഷേധസമരത്തിനിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 14 ന് ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
Read More: പൗരത്വ നിയമത്തിനെതിരെ പ്രസംഗം: ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തു