Loud speaker : ഉച്ചഭാഷിണി ഉപയോഗം: കർണാടയിൽ മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ
രാത്രി പത്തിനും പുലർച്ചെ ആറിനുമിടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് കർശനമായി വിലക്കും. നിയമലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും.
ബെംഗളൂരു: കർണാടകയിൽ വാങ്ക്, ഹനുമാൻ ചാലിസ വിവാദങ്ങൾക്കിടെ ഉച്ചഭാഷിണി (Loud speaker) ഉപയോഗത്തിന് കർശന മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ. സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള മാർഗനിർദേശം നടപ്പാക്കുന്നത് കർശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനമുണ്ടായാൽ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച പറഞ്ഞു.
"ഉച്ചഭാഷണി പ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അപേക്ഷകൾ ഫയൽ ചെയ്യാൻ 15 ദിവസത്തെ സമയം നൽകുകയും ചെയ്തു. രാത്രി പത്തിനും പുലർച്ചെ ആറിനുമിടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് കർശനമായി വിലക്കും. നിയമലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും. അനുമതിയില്ലാതെ ആർക്കും ഉച്ചഭാഷിണി ഉപയോഗിക്കാൻ കഴിയില്ല. സർക്കാർ മാർഗ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ഉച്ചഭാഷിണികളും പബ്ലിക് അഡ്രസ് സംവിധാനങ്ങളും ഉപയോഗിക്കുന്നവർ 15 ദിവസത്തിനകം നിയുക്ത അതോറിറ്റിയിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങണം;;- മന്ത്രി പറഞ്ഞു.
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ആലപിക്കുകയും ചെയ്തു. ശ്രീരാമസേന, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളാണ് സമരവുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്രയിലാണ് ഉച്ചഭാഷിണി വിവാദം തുടങ്ങിയത്. പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഉച്ചഭാഷിണിക്കെതിരെ മഹാരാഷ്ട്രീയിൽ എംഎൻഎസ് പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു. പിന്നാലെയാണ് കർണാടകയിലും ഉച്ചഭാഷിണി വിവാദമുണ്ടായത്. ഉച്ചഭാഷിണിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കർണാടകയിലെ ക്ഷേത്രങ്ങളിലുടനീളം ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസയും സുപ്രഭാത സ്തുതിയും കേൾപ്പിക്കാൻ മുത്തലിക്ക് ആഹ്വാനം ചെയ്തിരുന്നു. പിന്നീട് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിൽ കർണാടകയിലും സമരം തുടങ്ങി.