മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
തിരുവനന്തപുരം: നിരന്തരമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന മുൻ എംഎൽഎ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2022-ൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചത്. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ പിസി ജോർജ് മുസ്ലീം സമുദായത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു.
കൂടാതെ, കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. ഈ വിഷയത്തിൽ തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ എസ്ടി അനീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഹൈക്കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ പി.സി. ജോർജ് നിരന്തരം ലംഘിക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി പി.സി. ജോർജിന് നോട്ടീസ് അയച്ചിട്ടുണ്ട്. എച്ച്ആർഡിഎസ്സിന്റെ ഒത്താശയോടെ പിസി ജോർജ് നടത്തിയ വർഗീയ പ്രസംഗത്തിൽ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിക്കാരൻ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.
"മുസ്ലീം അല്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളർത്തുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരാളും ഈ മണ്ണിൽ ജീവിക്കരുത്. ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാകിസ്ഥാൻ വിക്കറ്റ് പോകുമ്പോൾ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയൻ കേസെടുത്താലും പ്രശ്നമില്ല കോടതിയിൽ തീർത്തോളാം," എന്നായിരുന്നു പി.സി. ജോർജിന്റെ വെല്ലുവിളി.
വേദിക്ക് പുറത്തെത്തിയ പി.സി. ജോർജ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും വർഗീയ പ്രസ്താവന നടത്തി. "ജവഹർലാൽ നെഹ്റുവിന്റെ അപ്പൻ മോത്തിലാൽ നെഹ്റു മുസ്ലീമായിരുന്നു. ജവഹർലാൽ നെഹ്റു അടച്ചിട്ട മുറിയിൽ അഞ്ചുനേരം നിസ്കരിക്കുമായിരുന്നു. അയാളാണ് ഇന്ത്യയെ നശിപ്പിച്ചത്. ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത്. ഭാരതം എന്നതാണ് ശരി," ഇങ്ങനെയായിരുന്നു ജോർജിന്റെ വിവാദ പരാമർശങ്ങൾ.


