Asianet News MalayalamAsianet News Malayalam

നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പത്രപരസ്യം; ഭരണപരിഷ്കാരങ്ങൾ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് അഡ്മിനിസ്ട്രേഷൻ പരസ്യം നൽകിയത്. പുതിയ പരിഷ്കാരങ്ങൾ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമാണെന്ന് പരസ്യത്തിൽ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗർ അലി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിൽ ഉള്ളത്.

lakshadweep government gave advertisement in english newspapers  justifying their action
Author
Cochin, First Published May 28, 2021, 9:29 AM IST

കൊച്ചി: ലക്ഷദ്വീപിലെ വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് അഡ്മിനിസ്ട്രേഷൻ പരസ്യം നൽകിയത്. പുതിയ പരിഷ്കാരങ്ങൾ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമാണെന്ന് പരസ്യത്തിൽ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗർ അലി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിൽ ഉള്ളത്.

അതേസമയം, ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്തു. മലപ്പുറം സ്വദേശിയും കെ പി സി സി സെക്രട്ടറിയുമായ  കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹർജിക്കാർ. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ എന്ന  കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടയണമെന്നാണ്  ഹർജികളിലെ ആവശ്യം. നിലവിലെ ഭരണപരിഷ്കാരങ്ങൾ പലതും  ദ്വീപിന്റെ പാരമ്പര്യ -സാംസ്കാരികത്തനിമയ്ക്ക് കോട്ടം വരുത്തുന്നതാണ്. കരട് നിയമത്തിലെ പല വ്യവസ്ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്ക്കൽ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഒരു വർഷം വരെ തടവിലിടാവുന്ന ഗുണ്ടാ ആക്ടുൾപ്പെടെ നടപ്പാക്കിയതും ഹർജികളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.

അതിനിടെ, ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കത്തിച്ചിരുന്നു. വിവിധ യുവജന സംഘടനകൾ കളക്ടറുടെ പ്രസ്താവനയെത്തുടർന്ന് തെരുവിലിറങ്ങിയിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകർ കവരത്തി ദ്വീപിൽ പ്രതിഷേധ പ്രകടനം നടത്തി. മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപിൽ കൂടുകയാണെന്ന കളക്ടറുടെ പ്രസ്താവന പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

Read Also: ലക്ഷദ്വീപ് നടപടികളെ ന്യായീകരിച്ച് കളക്ടർ, കൊച്ചിയിൽ കരിങ്കൊടിയും ഗോ ബാക്ക് വിളിച്ചും പ്രതിഷേധം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios