ലോക്സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍
ദില്ലി കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ കനത്ത പ്രതിഷേധത്തിലാണ്. പലസമയങ്ങളിലും രാജ്യസഭയും ലോക്സഭയും ബഹളത്തിൽ മുങ്ങുന്ന അവസ്ഥയുമുണ്ടായി.
ദില്ലി: കേരളത്തിൽ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോൺഗ്രസ് എംപിമാര്‍ക്ക് സസ്പെൻഷൻ. ടിഎൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവര്‍ക്ക് സസ്പെൻഷൻ. ലോക്‍സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ലോക്സഭയിൽ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ചാണ് കേരളത്തിൽ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോൺഗ്രസ് എംപിമാര്‍ക്കെതിരെ നടപടി എടുത്തത്. ഈ സമ്മേളന കാലത്തേക്ക് മുഴവനായാണ് നടപടി.
ദില്ലി കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ കനത്ത പ്രതിഷേധത്തിലാണ്. പലസമയങ്ങളിലും രാജ്യസഭയും ലോക്സഭയും ബഹളത്തിൽ മുങ്ങുന്ന അവസ്ഥയുമുണ്ടായി. അതിനിടെ വളരെ അപ്രതീക്ഷിതമായാണ് ഇപ്പോൾ ഏഴ് പേര്‍ക്കെതിരെ നടപടി വന്നിരിക്കുന്നത്, കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവര്‍ക്ക് പുറമെ മണിക്കം ടാഗൂർ ,ഗൗരവ് ഗോഗോയി ഗുര്‍ജിത് സിംങ് എന്നിവര്‍ക്കെതിരെയും നടപടി ഉണ്ട് .
തുടര്‍ന്ന് വായിക്കാം: 'ദില്ലിയില്‍ നടന്നത് പാര്‍ലമെന്‍റിനുള്ളിലും സംഭവിക്കുമോയെന്ന് ഭയപ്പെടുന്നു': രമ്യ ഹരിദാസ്...
ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങൾക്കെതിരെയാണ് പ്രതിഷേധിച്ചതെന്നും നടപടിയെ കാര്യമായി എടുക്കുന്നില്ലെന്നുമാണ് കോൺഗ്രസ് എംപിമാരുടെ പ്രതികരണം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കിൽ അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും നടപടി നേരിട്ടവര്‍ പ്രതികരിക്കുന്നു. ദില്ലി കലാപത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ച് വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് ഭരണപക്ഷ പ്രതികരണങ്ങളെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.