എംഎൽഎമാരുടെ അംഗബലം ശരത് പവാറിനെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി നീക്കമെന്നാണ് സൂചന. ശിവസേനയുമായി ഉണ്ടാക്കിയ ധാരണയിലധികം മന്ത്രി സ്ഥാനം എൻസിപിക്ക് നൽകാമെന്നാണ് ബിജെപി വാഗ്ദാനം എന്നും റിപ്പോര്‍ട്ട് ഉണ്ട്. 

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതിയിലെത്തി നിൽക്കുന്നതിനിടെ എൻസിപി നേതാവ് ശരത് പവാറുമായി ചര്‍ച്ച നടത്താൻ ബിജെപി. എൻസിപി എംഎൽഎമാരിൽ ഭൂരിഭാഗവും ഇപ്പോഴും ശരത് പവാറിനൊപ്പം നിൽക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. ബിജെപി എംപി സഞ്ജയ് കാഖഡെ ശരത് പവാറിന്‍റെ വീട്ടിലെത്തി. എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടിലും ശരത് പവാറിന്‍റെ വീട്ടിലെത്തി. 

Add Asianetnews as a Preferred SourcegooglePreferred

48 എംഎൽഎമാര്‍ ശരത് പവാറിനൊപ്പം ഉണ്ടെന്നാണ് എൻസിപി പറയുന്നത്. ആറ് പേര്‍ മാത്രമാണ് അജിത് പവാറിനെ പിന്തുണക്കുന്നതെന്നും എൻസിപി അവകാശപ്പെടുന്നു. എംഎൽഎമാരുടെ അംഗബലം ശരത് പവാറിനെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി നീക്കമെന്നാണ് സൂചന. ശിവസേനയുമായി ഉണ്ടാക്കിയ ധാരണയിലധികം മന്ത്രി സ്ഥാനം എൻസിപിക്ക് നൽകാമെന്നാണ് ബിജെപി വാഗ്ദാനം എന്നും റിപ്പോര്‍ട്ട് ഉണ്ട്. അധികാരത്തിന്‍റെ വഴിയിൽ ബിജെപിയുമായി സഹകരിക്കാൻ ശരത് പവാര്‍ തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

അതിനിടെ റിസോര്‍ട്ട് രാഷ്ട്രീയവും മഹാരാഷ്ട്രയിൽ പൊടിപൊടിക്കുകയാണ്. കോൺഗ്രസ് എംഎൽഎമാരെ മാരിയറ്റ് ഹോട്ടലിലേക്ക് മാറ്റി. ലളിത് ഹോട്ടലിലാണ് ശിവസേനയുടെ എംഎൽഎമാരുള്ളത്. റിനൈസൻസ് ഹോട്ടലിൽ എൻസിപി എംഎൽഎമാരേയും പാര്‍പ്പിച്ചിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം:അന്ന് 'നെവര്‍ നെവര്‍', ഇന്ന് കൈകൊടുത്ത് ഫഡ്നാവിസ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

അതേ സമയം സഖ്യത്തിന് 165 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. ശിവസേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ സാധ്യതകൾ അവസാനിക്കുന്നില്ല. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾക്ക് ഗവര്‍ണര്‍ അനുമതി നൽകിയത് വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണെന്നും നവംബര്‍ മുപ്പത് വരെ ഭൂരിപക്ഷം തെളിയിക്കാൻ സമയമുണ്ടെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.