ഗ്യാസിൽ പ്രവർത്തിക്കുന്ന ഓവൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. 13 ജീവനക്കാർക്ക് പരിക്ക്. പൊട്ടിത്തെറിയുടെ ശബ്ദം കിലോമീറ്ററുകൾക്കപ്പുറം എത്തിയതായി ദൃക്സാക്ഷികൾ
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലെ ബ്രഡ് നിർമ്മാണ ശാലയിലെ ഓവൻ പൊട്ടിത്തെറിച്ച് വലിയ അപകടം. 13 പേർക്ക് പരിക്ക്. ആഗ്രയിലെ ഹരിപാർവതിലെ ട്രാൻസ്പോർട്ട് നഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് ബ്രഡ് നിർമ്മാണ ഫാക്ടറിയിലെ ഓവൻ പൊട്ടിത്തെറിച്ചത്.
മെഡ്ലി ബ്രെഡ് ഫാക്ടറിയിലാണ് ഒരു മണിയോടെ പൊട്ടിത്തെറിയുണ്ടായത്. 20 ജീവനക്കാർ സ്ഥാപനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തായിരുന്നു പൊട്ടിത്തെറി. സാധാരണ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ വലിയ രീതിയിലുള്ള പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നുവെന്നാണ് ഫാക്ടറി മാനേജർ ജിതേന്ദ്ര പിടിഐയോട് പ്രതികരിക്കുന്നത്. ഗ്യാസിൽ പ്രവർത്തിക്കുന്ന ഓവനാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് ലീക്കിനെ പിന്തുടർന്നുണ്ടായ പൊട്ടിത്തെറിയാണ് സംഭവമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പൊട്ടിത്തെറിയിൽ പരിക്കേറ്റ ജീവനക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊട്ടിത്തെറിയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ പരിശോധന നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. കിലോമീറ്ററുകൾ അകലെ വരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ വിശദമാക്കുന്നത്.
