പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടർ സുബണ്ണ അയ്യപ്പനെ കാവേരി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടർ സുബണ്ണ അയ്യപ്പനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ശ്രീരംഗപട്ടണത്ത് കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതൽ അദ്ദേഹത്തെ കാണാതായിരുന്നു. നദീ തീരത്ത് ധ്യാനത്തിൽ ഇരിക്കുന്നതിനിടയിൽ പുഴയിലേക്ക് കാൽ തെറ്റി വീണതാണോ എന്ന സംശയത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൈസൂരുവിലെ വിശ്വേശ്വരയ്യ നഗറിൽ ഭാര്യയോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മെയ് ഏഴ് മുതലാണ് ഇദ്ദേഹത്തെ കാണാതായത്. വിദ്യാരണ്യപുരം പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ ചെയർപേഴ്‌സണായിരുന്നു. ഇന്ത്യയിൽ നീല വിപ്ലവത്തിൻ്റെ പിതാവായാണ് പ്രമുഖ കാർഷിക-മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനായ ഇദ്ദേഹം അറിയപ്പെടുന്നത്. രാജ്യത്ത് അക്വാകൾച്ചർ വികസനത്തിൽ സുപ്രധാന പങ്ക് ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ വഹിച്ചിരുന്നു.