പാക്, ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് എംഎൻഎസ്
മുംബൈയിലെ ബാന്ദ്രയിൽ പതിച്ച പോസ്റ്ററിൽ വിവരം നൽകുന്നവർക്ക് 5,555 രൂപയും എംഎൻഎസ്സിന്റെ ഔറഗാബാദ് സിറ്റി യൂണിറ്റ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റുകളിൽ 5000 രൂപയുമാണ് എംഎൻഎസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ: അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്). പാക്, ബംഗ്ലാ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് മുംബൈയിലെ വിവിധയിടങ്ങളിൽ പതിച്ചിട്ടുള്ള പോസ്റ്ററിലൂടെ എംഎന്‍എസ് വ്യക്തമാക്കുന്നത്.
മുംബൈയിലെ ബാന്ദ്രയിൽ പതിച്ച പോസ്റ്ററിൽ വിവരം നൽകുന്നവർക്ക് 5,555 രൂപയും എംഎൻഎസ്സിന്റെ ഔറഗാബാദ് സിറ്റി യൂണിറ്റ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റുകളിൽ 5000 രൂപയുമാണ് എംഎൻഎസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് കൃത്യമായ വിവരമൊന്നുമില്ലെന്ന് എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്‌നം സിംഗ് ഗുലാട്ടി പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ജനങ്ങളില്‍നിന്ന് തന്നെ ചോദിച്ചറിയുകയാണ്. വിവരങ്ങള്‍ ലഭിച്ച ശേഷം കുടിയേറ്റക്കാരുടെ പട്ടിക പൊലീസിന് കൈമാറും. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സത്‌നം സിംഗ് കൂട്ടിച്ചേർത്തു.