സിപിഎം പ്രവർത്തകനെ ജയിലിൽ കൊലപ്പെടുത്തിയ കേസ്; 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
സംസ്ഥാനത്ത് ജയിലിലുണ്ടായ ആദ്യ രാഷ്ട്രീയ കൊലപാതകത്തിൽ 15 വർഷങ്ങൾക്ക് ശേഷമാണ് തലശേരി അഡീ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കെ പി രവീന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. സംസ്ഥാനത്തെ ജയിലിലുണ്ടായ ആദ്യ രാഷ്ട്രീയ കൊലപാതകത്തിൽ 15 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
2004 ഏപ്രിൽ 6 നാണ് സിപിഎം പ്രവർത്തകനായ കെ പി രവീന്ദ്രനെ ഇരുമ്പുപാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. പവിത്രൻ, ഫൽഗുനൻ, കെപി രഘു, സനൽ പ്രസാദ്, ദിനേശൻ, ശശി, അനിൽ കുമാർ, സുനി, അശോകൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആകെ 31 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെയാണ് ഇപ്പോള്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.
ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. തലശ്ശേരി അഡീ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.