രാജി പിൻവലിച്ചു; ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് പ്രവർത്തകനായി തുടരുമെന്ന് നവ്ജോത് സിംഗ് സിദ്ദു
സംസ്ഥാനത്ത് ചില മന്ത്രിമാരെയും അഡ്വക്കേറ്റ് ജനറലിനെയും മാറ്റണമെന്ന് ആവശ്യം നിരസിച്ചതോടെയായിരുന്നു സിദ്ധു രാജി നല്‍കിയത്. എന്നാല്‍, ലഖിംപൂര്‍ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.
ദില്ലി: പഞ്ചാബ് (Punjab) പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെച്ച തീരുമാനം പിന്‍വലിച്ച് നവ്ജോത് സിംഗ് സിദ്ദു (Navjot Singh Sidhu ). ധാർമ്മിക നിലപാടാണ് സ്വീകരിച്ചത്. ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് പ്രവർത്തകനായി തുടരുമെന്നും നവ്ജോത് സിംഗ് സിദ്ദു പറഞ്ഞു.
സെപ്തംബറിലാണ് നവ്ജോത് സിംഗ് സിദ്ദു ട്വിറ്ററിലൂടെ രാജികത്ത് പുറത്തുവിട്ടത്. സംസ്ഥാനത്ത് ചില മന്ത്രിമാരെയും അഡ്വക്കേറ്റ് ജനറലിനെയും മാറ്റണമെന്ന് ആവശ്യം നിരസിച്ചതോടെയായിരുന്നു രാജി നല്‍കിയത്. സംസ്ഥാനത്ത് തന്നെ തർക്കം തീർക്കട്ടെ എന്ന നിലപാടിലായിരുന്നു കോൺഗ്രസ് കേന്ദ്ര നേതൃത്വം.
സിദ്ദു രാജി നല്‍കിയ രീതി അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു രാഹുൽ ഗാന്ധി സ്വീകരിച്ചത്. സമ്മർദ്ദത്തിന് പൂർണ്ണമായും വഴങ്ങില്ലെന്ന് കേന്ദ്ര നേതാക്കളും പറഞ്ഞിരുന്നു. എന്നാല്‍, ലഖിംപൂര്‍ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.