ഉത്തർപ്രദേശിൽ ആഞ്ഞടിച്ച കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബറേലിയിൽ കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയപ്പോൾ, പ്രയാഗ്രാജിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കനത്ത നാശനഷ്ടങ്ങൾക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.
ദില്ലി: ഉത്തർപ്രദേശിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും തകർന്നു. മരങ്ങൾ കടപുഴകി വീണാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ഉത്തർപ്രദേശിലെ ബറേലിയിൽ കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി. ബറേലി ജില്ലയിലെ ബാമിയാന സ്വദേശി നാൻഹെ മിയാനാണ് അപകടം പറ്റിയത്. കൊടുങ്കാറ്റിൽ തകര ഷെഡിനൊപ്പം ഇയാൾ പറന്നുപോകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കാറ്റിൽ നിന്ന് ഷെഡ് സംരക്ഷിക്കാൻ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു നാൻഹെ. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നാൻഹെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 24 മണിക്കൂറിനുള്ളിൽ ധനസഹായം വിതരണം ചെയ്യാൻ ഉത്തരവിട്ടു.

പ്രയാഗ്രാജ് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. 21 പേർ മരിച്ചു, ഭദോഹിയിൽ 18, മിർസാപൂരിൽ 15, ഫത്തേപൂരിൽ 10, ഉന്നാവോയിലും ബദൗണിലും ആറ് വീതവും പ്രതാപ്ഗഡിലും ബറേലിയിലും നാല് വീതവും സിതാപൂർ, റായ്ബറേലി, ചന്ദൗലി എന്നിവിടങ്ങളിൽ രണ്ട് വീതവും മരണമുണ്ടായി. ഇന്നലെ വൈകുന്നേരത്തോടെയാണ് കാലാവസ്ഥ പെട്ടെന്ന് മാറിയത്. ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലും പൊടിപടലങ്ങൾ നിറഞ്ഞു. പിന്നാലെ അതിവേഗത്തിൽ കാറ്റുവീശി. കാറ്റിൽ ഹോർഡിംഗുകളും ഷെഡുകളും തകർന്നു, മരങ്ങൾ കടപുഴകി വീണു. നിരവധി റോഡുകൾ തടസ്സപ്പെട്ടു, മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. കൊടുങ്കാറ്റിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഭാദോഹിയിലെ റാംപൂരിൽ പാലം തകർന്നതിനെ തുടർന്ന് നിരവധി പേർ ഗംഗയിൽ വീണതായും റിപ്പോർട്ടുകളുണ്ട്. മറ്റൊരു സംഭവത്തിൽ, മിർസാപൂരിലെ ഗൗര പ്രമാൻപൂരിൽ പാലം തകർന്നു.
