Nonveg Display Ban| ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം; നോൺ വെജിറ്റേറിയൻ കടകള്‍ക്കുള്ള വിലക്കില്‍ ബിജെപി നേതാവ്
ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ലത് കഴിക്കാം. അത് തടയാന്‍ ബിജെപി ശ്രമിക്കില്ല. പൊതുനിരത്തിലെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പ്രദര്‍ശനം വിലക്കാന്‍ കാരണം വേറെയാണെന്നും സി ആര്‍ പാട്ടീല്‍
പൊതുനിരത്തുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ടുള്ള വില്പന(Non veg food display ban) നിരോധിച്ചുകൊണ്ടുള്ള വഡോദര കോര്‍പ്പറേഷന്‍റെ വിവാദ ഉത്തരവിന് പിന്നാലെ വ്യത്യസ്ത നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. ആളുകള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നാണ് ബിജെപി ഗുജറാത്ത്(Gujarat) സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ ( CR Paatil) ചൊവ്വാഴ്ച പ്രതികരിച്ചത്.
ആരും അത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ല. ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ലത് കഴിക്കാം. അത് തടയാന്‍ ബിജെപി ശ്രമിക്കില്ല. പൊതുനിരത്തിലെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പ്രദര്‍ശനം വിലക്കാന്‍ കാരണം വേറെയാണെന്നും സി ആര്‍ പാട്ടീല്‍ പറയുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഞ്ച് കോര്‍പ്പറേഷനുകളില്‍ ഇതിനോടകം വിലക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അഹമ്മദാബാദ്, ഭാവ്നഗര്‍, രാജ്കോട്ട്, ജുനാഗഡ്, വഡോദര എന്നിവിടങ്ങളിലാണ് പൊതുനിരത്തുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ടുള്ള വില്പന വിലക്കിയിട്ടുള്ളത്.
ഇത്തരം തെരുവുകടകള്‍ ഫുട്പാത്തുകള്‍ കയ്യേറുന്നതായാണ് ഒരു മന്ത്രി വിശദമാക്കിതെന്നും അത്തരക്കാരെ നീക്കണമെന്നും സി ആര്‍ പാട്ടീല്‍ പറയുന്നു. വില്‍പന തടസപ്പെടുത്താനുള്ള ഒരു പരിപാടിയുമില്ലെന്നും സി ആര്‍ പാട്ടീല് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സമാനമായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത്. ആളുകളുടെ ഭക്ഷണശീലം മാറ്റാനുള്ള ശ്രമമല്ലെന്നും എന്നാല്‍ വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണം ട്രാഫിക്കിനെ സാരമായി ബാധിക്കുന്നുവെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി പ്രതികരിച്ചത്.
പൊതുനിരത്ത് കയ്യേറി കട്ടവടം ചെയ്യുന്ന ല്ലാവരേയും ഒരു പോലെ ബാധിക്കുന്നതാണ് വിലക്ക്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണശാലകള്‍ക്ക് നേരെ മാത്രം നടപടിയെടുക്കാന്‍ നിര്‍ദ്ദേശമില്ലെന്ന് രാജ്കോട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറും പ്രതികരിച്ചിരുന്നു. ഇങ്ങനെ പരസ്യമായി പ്രദർശിപ്പിച്ചു കൊണ്ട് വില്പന നടത്തുന്ന തെരുവു കടകൾക്കും റെസ്റ്റോറന്റുകൾക്കും സമീപത്തുകൂടി നടന്നുപോവുന്നവരിൽ നിന്ന് നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് വഡോദര ഡെപ്യൂട്ടി മേയർ നന്ദ ജോഷി നേരത്തെ പ്രതികരിച്ചിരുന്നു.
ഇങ്ങനെ പരസ്യമായി പ്രദർശിപ്പിച്ച് വിൽക്കുന്ന മാംസാഹാരം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണ് സൂക്ഷിക്കുന്നത് എന്നും ഈ സ്റ്റാളുകൾക്ക് സമീപത്തുകൂടി കടന്നുപോവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കണ്ണിൽ നീറ്റൽ അനുഭവപ്പെടുന്നു എന്നുമുള്ള പരാതികളാണ് ലഭിച്ചത് എന്നും ഡെപ്യൂട്ടി മേയർ പറയുന്നത്.