തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് ശന്തനു സെൻ അഴിമതിയും ജനങ്ങളുടെ തിരസ്കാരവും ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്ന് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കാകോലി ഘോഷിന്റെ രാജിയടക്കം തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. 

കൊൽക്കത്ത: ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ തൃണമൂൽ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സ്ഥാനം രാജിവച്ചു. ബം​ഗാളിലെ ജനം ടിഎംസിയെ തള്ളികളഞ്ഞെന്നും അഴിമതി നിറഞ്ഞ പാർട്ടിയിൽ തുടരാനാകില്ലെന്നുമാണ് രാജിക്കത്ത്. അഴിമതി ആരോപണങ്ങളിലും ആർ.ജി കർ മെഡിക്കൽ കോളേജ് പീഡന കൊലപാതകക്കേസ് കൈകാര്യം ചെയ്ത രീതിയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിവാദ വിഷയങ്ങളിൽ മുൻപ് വിയോജിപ്പുകൾ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ ശക്തമായി പ്രതിരോധിച്ചിരുന്നുവെന്നും എന്നാൽ ബംഗാളിലെ ജനങ്ങൾ പാർട്ടിയെ തള്ളിക്കളഞ്ഞ നിലവിലെ സാഹചര്യത്തിൽ മനസ്സാക്ഷിക്ക് വിരുദ്ധമായി തുടരാനാവില്ലെന്നും ശന്തനു കത്തിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ശന്തനു സെന്നിന്റെ രാജി പ്രഖ്യാപനത്തോട് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അതൃപ്തി മമത ബാനർജിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനയാണിത്. നേരത്തെ സ്ഥാനം രാജിവച്ച കാകോലി ഘോഷ് അടക്കം കൂടുതൽ എംപിമാർ ബിജെപിയിൽ എത്തുമെന്ന അഭ്യൂഹം ശക്തമാണ്.

തൃണൂൽ മഹിളാ വിഭാഗം അധ്യക്ഷ പദവിയും മറ്റ് സംഘടനാ ചുമതലകളുമാണ് കാകോലി ഘോഷ് രാജിവെച്ചത്. പിന്നാലെ കാകോലി ഘോഷ് എംപി ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകി. കല്യാൺ ബാനർജി പാർലമെന്റിനകത്ത് നിരന്തരം അധിക്ഷേപിച്ചെന്നും മറ്റ് വനിതാ നേതാക്കൾക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് പരാതി. കല്യാൺ ബാനർജിക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയത്. കാകോലി ഘോഷിന്റെ ആരോപണം തള്ളി കല്യാൺ ബാനർജി രംഗത്തെത്തി. താൻ അധിക്ഷേപിച്ച തീയതി വെളിപ്പെടുത്തണമെന്ന് കല്യാണ്‍ ബാനർജി ആവശ്യപ്പെട്ടു. എന്തുകൊണ്ട് പരാതി ഇത്രയും വൈകിയെന്നും കല്യാണ്‍ ബാനർജി ചോദിക്കുന്നു. ബംഗാളിൽ 293 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ച് വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തൃണമൂൽ കോണ്‍ഗ്രസിൽ പടല പിണക്കം തുടങ്ങിയത്.