കർണാടകയിൽ പശ്ചിമ ബംഗാൾ സ്വദേശിനിക്ക്  നേരെ പൊലീസ് അതിക്രമം. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ ഓഫീസ് ഇടപെടുകയും കർണാടക സർക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.

ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ പൊലീസ് അതിക്രമം. പശ്ചിമ ബംഗാൾ സ്വദേശിനിയായ സുന്ദരി ബീവി (34)ക്കാണ് പൊലീസിന്റെ മർദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ വരത്തൂർ പൊലീസിനെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ പൊലീസ് മർദിച്ചെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ സുന്ദരി ബീവി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ ഓഫീസ് ഇടപെടുകയും കർണാടക സർക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.

സുന്ദരി ബീവിയും ഭർത്താവും കർണാടകയിലെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. അവിടെ നിന്നും വജ്ര മോതിരം കാണായതായി വീട്ടുടമ പരാതി നൽകി. പരാതിയിന്മേൽ സുന്ദരി ബീവിയെയും അവരുടെ ഭർത്താവിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയും ആയിരുന്നു. ഒക്ടോബർ 30നായിരുന്നു സംഭവം ഉണ്ടായത്. നാല് പുരുഷ പൊലീസുകാരും മൂന്ന് വനിതാ പൊലീസുകാരും ചേർന്നാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. പൊലീസ് സ്റ്റേഷനുള്ളിൽ നിന്നും ഇവരുടെ കരച്ചിൽ കേട്ട് പുറത്തുനിന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മനുഷ്യാവകാശ പ്രവർത്തകരെ വിവരം അറിയിക്കുകയും ഇവരെത്തി യുവതിയെയും ഭർത്താവിനെയും മോചിപ്പിക്കുകയുമായിരുന്നു. ബെംഗളൂരുവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന ഈ വിഷയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തുടർന്ന് മമതാ ബാനർജി സുന്ദരി ബീവിയെ നേരിട്ട് വിളിച്ച് സംസാരിക്കുകയും കർണാടക സർക്കാരിനോട് അതൃപ്തി അറിയിക്കുകയും ചെയ്തു.