ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാർ നടത്തിയ പ്രതിഷേധം പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിന് 400-ഓളം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ സംഘർഷം. 400-ഓളം ഓട്ടോറിക്ഷകളും ടാക്സികളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും പെർമിറ്റ് റദ്ദാക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു. ഓൺലൈൻ ആപ്പ് ഡ്രൈവർമാർ നടത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘർഷത്തിലും കലാശിച്ചത്.

റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതോടെ പോലീസ് ഇടപെടുകയായിരുന്നു. പോലീസിന്റെ ശുപാർശയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ നേരിട്ട് ഇടപെട്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു. മോട്ടോർ വാഹന നിയമപ്രകാരം കുറ്റക്കാരായ വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത് എന്ന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ദീപ്തി രഞ്ജൻ പത്ര അറിയിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡ്രൈവർമാർക്കും ഉടമകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും.