പ്രിയങ്ക വ്യാജ ഗാന്ധി: പേര് മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി
കുറ്റവാളികൾക്കെതിരെ കർശന നടപടികൾ എടുക്കുന്നതിനാലാണ് പ്രിയങ്ക ഗാന്ധി, യോഗി സർക്കാരിനെതിരെ പ്രശ്നമുണ്ടാക്കുന്നത്. കലാപകാരികളുടെ പിന്നില്‍ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു.
ദില്ലി: യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണെന്നും അതിനാൽ കാവി എന്താണെന്ന് അവർക്ക് മനസിലാക്കാൻ സാധിക്കില്ലെന്നും നിരഞ്ജന്‍ ജ്യോതി പറഞ്ഞു. അവരുടെ പേരിലെ ഗാന്ധിയെ മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി പറഞ്ഞു.
കുറ്റവാളികൾക്കെതിരെ കർശന നടപടികൾ എടുക്കുന്നതിനാലാണ് പ്രിയങ്ക ഗാന്ധി, യോഗി സർക്കാരിനെതിരെ പ്രശ്നമുണ്ടാക്കുന്നത്. കലാപകാരികളുടെ പിന്നില്‍ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു. കാവിയെ കുറിച്ച് പ്രിയങ്ക കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: 'ഹിന്ദുത്വത്തെ അപമാനിച്ചു'; യോഗിക്ക് സന്യാസിവേഷം ചേരില്ലെന്ന് പറഞ്ഞ പ്രിയങ്കയ്‍ക്കെതിരെ ബിജെപി
’കാണുന്നതെല്ലാം വ്യാജമാണെന്ന് കരുതുന്ന വ്യാജനാമധാരി അവർക്ക് പറ്റിയ രീതിയിലാണ് യോഗി ആദിത്യനാഥിനെ വിമർശിച്ചത്. കാവി എന്നത് അറിവിന്റെയും ഒരുമയുടെയും അടയാളമാണ്’ സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. നിരപരാധികളെയും പൊലീസുകാരെ കല്ലെറിയുന്നവരെയും ശിക്ഷക്കണോ വേണ്ടയോ എന്ന് പ്രിയങ്ക ഗാന്ധി പറയണമെന്നും അവർ ആവശ്യപ്പെട്ടു. സിഎഎ വിരുദ്ധ പ്രക്ഷോഭകരോട് തെരുവിലിറങ്ങാന്‍ പ്രിയങ്കയാണ് ആവശ്യപ്പെട്ടതെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.
തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്. യുപിയുടെ മുഖ്യമന്ത്രി തന്നെ പ്രതിഷേധകരെ തടവിലാക്കുകയും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്നും ലേലം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് പ്രിയങ്ക ആഞ്ഞടിച്ചിരുന്നു.
ഇതിന് പിന്നാലെ യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്നും യോഗി പറഞ്ഞിരുന്നു.