അച്ഛൻ, അമ്മുമ്മ, ഒരു നിമിഷം പെട്ടന്നില്ലാതായപ്പോൾ; ഒപ്പം നിന്നവൻ; ഹൃദയം തൊട്ട് പ്രിയങ്കയുടെ രക്ഷാബന്ധൻ വീഡിയോ
അമ്മുമ്മ ( ഇന്ദിര ഗാന്ധി ) അച്ഛൻ ( രാജീവ് ഗാന്ധി ) എന്നിവർ പെട്ടൊന്നൊരു നിമിഷത്തിൽ നഷ്ടമായപ്പോളുണ്ടായ അനുഭവങ്ങളടക്കം പ്രിയങ്ക വീഡിയോയയിൽ വിവിരിക്കുന്നുണ്ട്
ദില്ലി: രക്ഷാ ബന്ധൻ ദിനം ആഘോഷിക്കുന്ന തിരക്കിലാണ് പലരും. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ രാഷ്ട്രീയ രംഗത്തെ പലരും രക്ഷാബന്ധൻ ദിനത്തിൽ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ രക്ഷാ ബന്ധൻ ദിനത്തിലെ വീഡിയോയും എത്തിയിരിക്കുന്നത്. വാക്കുകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും ഹൃദയം തൊടുന്നതാണ് പ്രിയങ്ക രക്ഷാ ബന്ധൻ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ. സഹോദരൻ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പ്രസംഗത്തിനൊപ്പം അത്യപൂർവ്വ ചിത്രങ്ങളും പ്രിയങ്ക വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.
അമ്മുമ്മ ( ഇന്ദിര ഗാന്ധി ) അച്ഛൻ ( രാജീവ് ഗാന്ധി ) എന്നിവർ പെട്ടൊന്നൊരു നിമിഷത്തിൽ നഷ്ടമായപ്പോളുണ്ടായ അനുഭവങ്ങളടക്കം പ്രിയങ്ക വീഡിയോയയിൽ വിവിരിക്കുന്നുണ്ട്. ഒപ്പം തന്നെ രാഹുലിന്‍റെ കഴിവുകളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. സ്വന്തം സഹോദരനോടുള്ള അത്രമേൽ സ്നേഹം വ്യക്തമാക്കുന്നതാണ് പ്രിയങ്കയുടെ വീഡിയോ എന്ന് നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്. വീഡിയോ ഹൃദ്യമാണെന്നും ഹൃദയത്തിൽ തൊടുന്നതാണെന്നുമുള്ള അഭിപ്രായവും പലരും പങ്കുവച്ചിട്ടുണ്ട്.
അതേസമയം രാഹുൽ ഗാന്ധിയും പ്രിയങ്കയുടെ ചിത്രങ്ങൾ പങ്കുവച്ച് രക്ഷാബന്ധൻ ദിനത്തിൽ കുറിപ്പ് എഴുതിയിട്ടുണ്ട്. സഹോദരിയോടുള്ള സ്നേഹവും കരുതലും വ്യക്തമാക്കുന്ന കുറിപ്പാണ് രാഹുൽ പങ്കുവച്ചിട്ടുള്ളത്.
അതേസമയം ദില്ലിയിൽ കുട്ടികൾക്കൊപ്പമാണ് രക്ഷാബന്ധൻ ആഘോഷിച്ചത്. രക്ഷാബന്ധന്‍ ദിനത്തിലെ ആശംസയും നേർന്ന് ട്വിറ്ററിൽ ചിത്രങ്ങളും നരേന്ദ്ര മോദി പങ്കുവച്ചിട്ടുണ്ട്. കുട്ടികൾക്കൊപ്പം വളരെ സവിശേഷമായ ഒരു രക്ഷാബന്ധൻ എന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. എല്ലാവർക്കും ആശംസ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ജഗ്ദീപ് ധൻഖറിനെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ജഗ്ദീപ് ധൻഖറിനെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു. ജഗ്ദീപ് ധൻഖർ ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തെന്നും ഇന്ത്യയുടെ ഉപരാഷ്ട്രപതിയായതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഫലപ്രദമായ ഒരു ഭരണകാലത്തിന് അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്യുന്നു എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.