'മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളോടുള്ള അനീതി'; വിമർശനവുമായി രാഹുൽ ഗാന്ധി
'വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക. എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
ദില്ലി: കൊറോണ വൈറസ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളോടുളള അനീതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോളേജുകളിലും സർവ്വകലാശാലകളിലും സെപ്റ്റംബറിൽ അവസാന വർഷ പരീക്ഷകൾ നടത്താനാണ് യുജിസി തീരുമാനം. ഈ തീരുമാനത്തിനെതിരെയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസ്സാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക. എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
'കോവിഡ് 19 മൂലം നിരവധി പേരാണ് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ക്കും ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളെ പാസ്സാക്കണം. യു.ജി.സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് കയറ്റം നല്‍കണം.' രാഹുല്‍ ഗാന്ധി പറഞ്ഞു.