മെട്രോ സ്റ്റേഷന് കന്യാമറിയത്തിന്റെ പേരിടുമെന്ന് സിദ്ധരാമയ്യ. പിങ്ക് ലൈനിലെ ശിവാജിനഗര്‍ സ്റ്റേഷനാണ് കന്യാ മറിയത്തിന്‍റെ പേര് നല്‍കുന്നത് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പിങ്ക് ലൈനിലെ ശിവാജിനഗർ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാൻ ശുപാർശ ചെയ്യുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിൽ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. മെട്രോ സ്റ്റേഷന് സെന്റ് മേരി എന്ന് പേരിടാനുള്ള നിർദ്ദേശം അംഗീകരിച്ചതായി ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന് ശുപാർശ അയയ്ക്കുമെന്നും അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, പേര് മാറ്റുന്നതിനുള്ള ഔദ്യോഗിക തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസിലിക്കയുടെ നവീകരണത്തിന് ധനസഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ശിവാജിനഗർ ബസ് ഡിപ്പോയ്ക്ക് സമീപമാണ് ചരിത്ര പ്രസിദ്ധമായ സെന്റ് മേരീസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

അതേസമയം, ഈ പ്രഖ്യാപനം വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി. ബെംഗളൂരുവിന്റെ മെട്രോ സംവിധാനം വിഭാവനം ചെയ്ത നടൻ ശങ്കർ നാഗ് നഗരത്തെ മറ്റൊരു സിംഗപ്പൂരാക്കി മാറ്റണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും പദ്ധതിക്കായി നൂതന സാങ്കേതികവിദ്യ പഠിക്കുന്നതിൽ നിക്ഷേപം നടത്തിയെന്നും സോഷ്യൽ മീഡിയയിൽ ചിലർ ഓർമ്മിച്ചു. ശങ്കർ നാഗിന്റെ സംഭാവനകൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ പേര് മെട്രോയിൽ ആദരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ അവഗണിക്കുന്നത് അനീതിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

1980 കളിൽ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയിൽ ശൃംഖലകളെക്കുറിച്ച് പഠിച്ച വ്യക്തിയായിരുന്നു ശങ്കർ നാ​ഗ്. അദ്ദേഹം ബെംഗളൂരുവിൽ നഗര റെയിൽ ഗതാഗത സംവിധാനത്തിനായി വാദിച്ചു. എങ്കിലും ഒരു സ്റ്റേഷനും അദ്ദേഹത്തിന്റെ പേര് നൽകിയിട്ടില്ല. ബെംഗളൂരുവിലെ 83 മെട്രോ സ്റ്റേഷനുകളിൽ പലതും വിവിധ വ്യക്തികളുടെയും ആത്മീയ നേതാക്കളുടെയും പേരിലാണ് അറിയപ്പെടുന്നത്.