ഫോൺ ചോർത്തൽ ഞെട്ടിക്കുന്നുവെന്നും സോണിയ ഗാന്ധി. സോണിയക്ക് മറുപടി നൽകി ബിജെപി വർക്കിംഗ്‌ പ്രസിഡന്റ് ജെപി നദ്ദ.

ദില്ലി: ഇസ്രായേല്‍ സ്പൈവെയര്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഫോൺ ചോർത്തൽ ഞെട്ടിക്കുന്നുവെന്നും മോദി സർക്കാരിന്റെ നടപടി ലജ്ജാകരം എന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഫോണ്‍ ചോര്‍ത്തല്‍ വിവരം കേന്ദ്ര സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചെന്ന വാട്സ് ആപ്പ് വിശദീകരണം വന്നതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ സോണിയ രംഗത്തെത്തുന്നത്.

Read More: പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് വിവരങ്ങള്‍ നഷ്ടപ്പെട്ടയാള്‍

വിമ‌ർശനത്തിന് തൊട്ടുപിന്നാലെ സോണിയ ഗാന്ധിയ്ക്ക് ബിജെപി വർക്കിംഗ്‌ പ്രസിഡന്റ് ജെപി നദ്ദ മറുപടി നൽകി. യുപിഎ സർക്കാരിന്റെ കാലത്ത് പ്രണബ് മുഖർജിയുടെയും കരസേനാ മേധാവി ജനറൽ വി കെ സിംഗിനെയും നിരീക്ഷിക്കാൻ ആരാണ് നിർദേശം നൽകിയതെന്ന് രാജ്യത്തോട് സോണിയ പറയണം എന്നായിരുന്നു നദ്ദയുടെ പ്രതിരോധം. ഫോൺ ചോർത്തലിൽ പങ്കില്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

Read More: വാട്ട്സ്ആപ്പില്‍ ചാരപ്പണി: കേന്ദ്രത്തിന് വിശദീകരണവുമായി വാട്ട്സ്ആപ്പ്

കേന്ദ്ര സര്‍ക്കാര്‍ അറിവോടെയാണ് ഫോണ്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടത് എന്ന ആരോപണവുമായി ഫോണ്‍ വിവരങ്ങള്‍ നഷ്ടപ്പെട്ട അജ്മല്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഭീമാ കൊറേഗാവ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതാവാം ഇതിന് കാരണമെന്ന് അജ്മൽ ഖാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഇരുപതിലേറെപ്പേരുടെ ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ചോര്‍ത്തിയെടുത്തത്. ഈ സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാനാണ് ഇരുപതിലധികം പേരുടെ തീരുമാനം.

Read More: വാട്‍സാപ്പ് ചോര്‍ത്തി ചാരവൃത്തി; 1400 പേരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്