നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചേക്കും; നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ സുരക്ഷ പിന്‍വലിച്ച് പകരം സിആർപിഎഫിന്‍റെ സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.
ദില്ലി: നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. നെഹ്‍റു കുടുംബത്തിലെ അംഗങ്ങളായ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും നല്‍കി വരുന്ന സുരക്ഷ പിന്‍വലിക്കാനാണ് നീക്കം.
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ സുരക്ഷ പിന്‍വലിച്ച് പകരം സിആർപിഎഫിന്‍റെ സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്പിജി സുരക്ഷാ പിന്‍വലിച്ചു
നെഹ്റു കുടുംബത്തിന് എസ്‍പിജി സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയുടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം. നേരത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റേയും എസ്‍പിജി സുരക്ഷ പിന്‍വലിച്ചിരുന്നു. സുരക്ഷാഭീഷണികളെന്നും ഇല്ലെന്ന നിഗമനത്തെത്തുര്‍ന്നായിരുന്നു നീക്കം.
നിലവില്‍ പ്രധാനമന്ത്രിക്കും ഗാന്ധി കുടുംബത്തിനും മാത്രമാണ് എസ്‍പിജി സുരക്ഷ നല്‍കുന്നത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് നെഹ്റു കുടംബത്തിന് എസ്‍പിജി സുരക്ഷ നല്‍കാനുളള തീരുമാനമെടുത്തത്. നെഹ്റു കുടുംബത്തിന് നല്‍കി വരുന്ന സുരക്ഷ പിന്‍വലിച്ചാല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും ഇനി എസ്‍പിജി സുരക്ഷ നല്‍കുക.