മതപരമായ വസ്ത്രം അഴിച്ചുമാറ്റിയില്ലെങ്കിൽ വിദ്യാർഥികളെ പുറത്താക്കുമെന്നും അവരുടെ അക്കാദമിക് രേഖകൾ പിടിച്ചുവെക്കുമെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നു.

ബെം​ഗളൂരു: ഹിജാബ്/ബുർഖ ധരിച്ചതിന് ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജിൽ നാല് കശ്മീരി വിദ്യാർത്ഥിനികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ജെകെഎസ്‌എ) കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി (RGUHS) അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ സൗഭാഗ്യ ലളിത കോളേജ് ഓഫ് നഴ്സിംഗിലാണ് വിദ്യാർഥികളെ പുറത്താക്കിയതെന്ന ആരോപണമുയർന്നത്. 

സംഭവം മതപരമായ വിവേചനവും അപമാനവുമാണെന്ന് ജെകെഎസ്എ ആരോപിച്ചു. വിദ്യാർഥികളുടെ വിശ്വാസവും സ്വത്വവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു എന്ന കാരണത്താൽ, അവരെ ക്ലാസ് മുറികളിലോ പ്രാക്ടിക്കൽ ലാബുകളിലോ ദിവസങ്ങളോളം പ്രവേശിപ്പിച്ചില്ലെന്ന് കത്തിൽ പറയുന്നു.

ക്ലാസ് മുറിയിൽ കയറി ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് കോളേജ് ചെയർമാൻ പുറത്തുപോകാൻ ആവശ്യപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് ജെകെഎസ്എ ദേശീയ കൺവീനർ നാസിർ ഖുഹേമി പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ, ഇത് ഞങ്ങളുടെ കോളേജാണെന്നും ഞങ്ങളുടെ നിയമങ്ങൾ മാത്രമേ ബാധകമാകൂവെന്നും ചെയർമാൻ പറഞ്ഞതായും സംഘടന ആരോപിച്ചു.

മതപരമായ വസ്ത്രം അഴിച്ചുമാറ്റിയില്ലെങ്കിൽ വിദ്യാർഥികളെ പുറത്താക്കുമെന്നും അവരുടെ അക്കാദമിക് രേഖകൾ പിടിച്ചുവെക്കുമെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നു. ഇന്ത്യൻ നിയമപ്രകാരമോ സർവകലാശാലാ ചട്ടങ്ങൾക്കനുസരിച്ചോ ഔദ്യോഗിക വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും, ഹിജാബും ബുർഖയും ധരിക്കുന്നത് സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്ന കോളേജ് അധികൃതരുടെ വാദം തെറ്റാണെന്നും വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, ഇന്ത്യയിലെവിടെയും, കശ്മീരിൽ പോലും മെഡിക്കൽ വിദ്യാർഥികൾക്ക് ഇത്തരം വസ്ത്രങ്ങൾ അനുവദനീയമല്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി, ആർ‌ജി‌യു‌എച്ച്‌എസ്, ന്യൂനപക്ഷ കമ്മീഷൻ എന്നിവയോട് നിർദ്ദേശിക്കണമെന്ന് ജെ‌കെ‌എസ്‌എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഹിജാബ് അഴിച്ചുമാറ്റാൻ നിർബന്ധിക്കാതെ വിദ്യാർത്ഥികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും വിവേചനത്തിന് ഉത്തരവാദികളായ കോളേജ് ഉദ്യോഗസ്ഥർ കർശനമായ ശിക്ഷ അനുഭവിക്കണമെന്നും അത് ആവശ്യപ്പെട്ടു.