2018 ലെ തെരഞ്ഞെടുപ്പിൽ ഏഴ് നിയമസഭാ സീറ്റുകളിലും ജെഡിഎസ് ആണ് വിജയിച്ചത്. സുമലതയെ കൂടെക്കൂട്ടി ജെഡിഎസ് കോട്ട പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ബെം​ഗളൂരു: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടിയും മാണ്ഡ്യ ലോക്‌സഭാ എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം ശക്തമായി. സുമലതയുടെ ബിജെപി പ്രവേശനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രം​ഗത്തെത്തിയതിന് പിന്നാലെയാണ് അഭ്യൂഹം ശക്തമായത്. വെള്ളിയാഴ്ച മാണ്ഡ്യയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സ്വതന്ത്ര എംപിയായ സുമലത ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മദ്ദൂർ താലൂക്കിലെ ഗെജ്ജലഗെരെയിൽ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മാണ്ഡ്യയിലെത്തും മുമ്പേ സുമലതയെ ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വം സജീവമാക്കിയത്.

മാണ്ഡ്യയിൽ നടക്കുന്ന ഒന്നര കിലോമീറ്റർ റോഡ് ഷോയിലും നരേന്ദ്രമോദി പങ്കെടുക്കും. മെയ് മാസത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് അവർ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. കോൺ​ഗ്രസിനും ജെഡിഎസിനും സ്വാധീനമുള്ള മാണ്ഡ്യയിൽ സുമതലതയിലൂടെ വേരോട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. സുമലതയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നു, 24 മണിക്കൂർ കൂടി കാത്തിരിക്കൂ, എനിക്ക് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്നും സിടി രവി പറഞ്ഞു. 

സിനിമാ രം​ഗത്ത് സജീവമായിരുന്ന സുമലത കോൺ​ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. സുമലത സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് അനുയായികൾ ആവശ്യപ്പെട്ടിരുന്നു. 2019ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് 1,25,876 വോട്ടുകൾക്കാണ് സുമലത വിജയിച്ചത്. അന്നത്തെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. കോൺ​ഗ്രസ്-ജെഡിഎസ് സഖ്യത്തിലായിരുന്നു നിഖിൽ മത്സരിച്ചത്. ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു മാണ്ഡ്യ.

ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് സുമലത രം​ഗത്തിറങ്ങിയത്. മത്സരിക്കാനായി ടിക്കറ്റിന് കോൺ​ഗ്രസിനെ സമീപിച്ചെങ്കിലും സഖ്യധാരണയിൽ കോൺ​ഗ്രസ് മണ്ഡലം ജെഡിഎസിന് വിട്ടുകൊടുക്കേണ്ടി വന്നതോടെ സുമലത ഇടഞ്ഞു. പിന്നീടാണ് മത്സരിക്കാൻ തീരുമാനിച്ചത്. സുമലതയെ ജെഡിഎസ്, കോൺ​ഗ്രസ് നേതാക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജെഡിഎസിന് മണ്ഡലം നൽകിയതിൽ കോൺ​ഗ്രസിലും എതിർപ്പുണ്ടായിരുന്നു. നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും സുമലതയ്ക്ക് പിന്തുണയുമായി കോൺഗ്രസ് പതാകയുമേന്തി പരസ്യ പ്രചാരണം നടത്തി. 

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

2018 ലെ തെരഞ്ഞെടുപ്പിൽ ഏഴ് നിയമസഭാ സീറ്റുകളിലും ജെഡിഎസ് ആണ് വിജയിച്ചത്. സുമലതയെ കൂടെക്കൂട്ടി ജെഡിഎസ് കോട്ട പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജെഡിഎസ് വിട്ട് നാരായണ ഗൗഡ എംഎൽഎ ബിജെപിയിൽ എത്തിയതോടെ ഉപതിരഞ്ഞെടുപ്പിൽ കെആർ പേട്ട് നിയമസഭാ സീറ്റ് നേടി ചുവടുറപ്പിക്കാൻബിജെപിക്ക് കഴിഞ്ഞു. നിയമസഭയിൽ കേവല ഭൂരിപക്ഷം നേടുന്നതിന് മാണ്ഡ്യ ഉൾപ്പെടുന്ന പഴയ മൈസൂരു മേഖലയിൽ പരമാവധി സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സുമലതയെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്. സമീപകാലത്ത് സുമലതയുടെ അനുയായികൾ എന്ന് അവകാശപ്പെട്ട ചിലർ ബിജെപിയിൽ ചേർന്നിരുന്നു.