കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറിൽ നാല് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. എസി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിൽ 14 ഫയർ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
ദില്ലി: കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറിൽ നാല് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസി പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 3:45-ഓടെ ഫയർ സർവീസിന് വിവരം ലഭിച്ചത്. 14 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബാൽക്കെണിയിലൂടെയും ജനാലകളിലൂടെയും 20-ഓളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
കെട്ടിടത്തിലെ ഒരു എസി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. ഷാഹ്ദര ഡിസിപി രാജേന്ദ്ര പ്രസാദ് മീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.


