പശ്ചിമ ബംഗാളിൽ നിന്ന് 10,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചയച്ചതായി മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നും, അതിർത്തിയിൽ വേലി നിർമ്മിക്കുന്നതിനായി ബി.എസ്.എഫിന് ഭൂമി കൈമാറിയെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
കൊൽക്കത്ത: പശ്ചിമ ബംഗാളിലേക്ക് അനധികൃതമായി കുടിയേറി താമസിച്ചിരുന്ന 10,000ത്തിലേറെ ബംഗ്ലാദേശുകാരെ സംസ്ഥാന സർക്കാർ തിരിച്ചയച്ചതായി മുഖ്യമന്ത്രി സുവേന്ദു അധികാരി. 1800 ഓളം പേർ 12 ഹോൾഡിങ് സെന്ററുകളിൽ പുറത്താക്കൽ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ അറിയിച്ചു. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നും ഇന്ത്യൻ പൗരന്മാർക്ക് ഇതിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള അന്വേഷണവും തുടർനടപടികളും നടക്കുന്നത്. സംശയം തോന്നുന്നവരെ 30 ദിവസത്തേക്ക് ഹോൾഡിങ് സെന്ററുകളിൽ പാർപ്പിക്കുകയും പൗരത്വം തെളിയിക്കാൻ സാധിക്കാത്തവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച ശേഷം ബി.എസ്.എഫിന് കൈമാറി തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കമ്പിവേലി സ്ഥാപിക്കുന്നതിനായി 142 ഏക്കർ ഭൂമി ബി.എസ്.എഫിന് കൈമാറിയതായി സുവേന്ദു അധികാരി അറിയിച്ചു. വരും മാസങ്ങളിൽ 600 കിലോമീറ്റർ അതിർത്തിയിൽ കൂടി വേലി നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ തങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ വേണ്ടിയാണ് അതിർത്തി വേലി നിർമ്മാണത്തിന് ബി.എസ്.എഫിന് ഭൂമി കൈമാറാൻ വിസമ്മതിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


