പ്രതിശ്രുത വധുവിന്റെ വരാനിരിക്കുന്ന ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കേതൻ അവൾക്കും മറ്റ് രണ്ട് അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വ്യാഴാഴ്ച രാവിലെ കോട്ടയിൽ എത്തിയത്.
ലോനാവാല: പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിന് പുറപ്പെട്ടു. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട കോട്ടയിൽ നിന്ന് ചിത്രമെടുക്കുന്നതിനിടെ 26കാരൻ വീണത് 400 അടി താഴ്ചയിലേക്ക്. പൂനെ സ്വദേശിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ വ്യാഴാഴ്ച രാവിലെ നടന്ന ദാരുണമായ ഒരു അപകടത്തിലണ് 26 വയസ്സുകാരനായ കേതൻ വിശാൽ അഗർവാൾ കൊക്കയിലേക്ക് വീണു മരിച്ചത്. തന്റെ പ്രതിശ്രുത വധുവിന്റെ ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കൾക്കൊപ്പം കോട്ട സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. പൂനെയിലെ ഗഹുഞ്ജെ സ്വദേശിയായ കേതൻ, സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. തന്റെ പ്രതിശ്രുത വധുവിന്റെ വരാനിരിക്കുന്ന ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കേതൻ അവൾക്കും മറ്റ് രണ്ട് അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വ്യാഴാഴ്ച രാവിലെ കോട്ടയിൽ എത്തിയത്.
രാവിലെ 10.30 ഓടെ കോട്ടയിലെ ഒരു കുത്തനെയുള്ള പാറക്കെട്ടിന് സമീപം നിന്ന് മനോഹരമായ മഞ്ഞു മൂടിയ പശ്ചാത്തലത്തിൽ ഫോട്ടോകൾക്കായി പോസ് ചെയ്യുന്നതിനിടയിൽ കേതന് അപ്രതീക്ഷിതമായി കാലിടറുകയായിരുന്നു. ആ സമയത്ത് പ്രദേശത്ത് അതിശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നുവെന്നും, കാറ്റിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടാണ് യുവാവ് ദൂരെയുള്ള ആഴമേറിയ താഴ്‌വരയിലേക്ക് പതിച്ചതെന്നും ലോണാവാല റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദിനേഷ് തായ്‌ഡെ വ്യക്തമാക്കി. കേതൻ കൺമുന്നിൽ വെച്ച് താഴ്ചയിലേക്ക് വീഴുന്നത് കണ്ട് പ്രതിശ്രുത വധുവും സുഹൃത്തുക്കളും നിസ്സഹായരായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഏതാനും മാസങ്ങൾക്കകം വിവാഹിതനാകാൻ ഇരിക്കെയാണ് കേതന്റെ ദാരുണാന്ത്യം. വരാനിരിക്കുന്ന നവംബർ മാസത്തിൽ ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പ്രശസ്തമായ കൊട്ടാരം ഇതിനായി ഇരു കുടുംബങ്ങളും ചേർന്ന് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും 'ശിവദുർഗ് മിത്ര എമർജൻസി റെസ്ക്യൂ ടീം' അംഗങ്ങളും സ്ഥലത്തെത്തി സങ്കീർണ്ണമായ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുത്തനെയുള്ള ഭൂപ്രകൃതിയും നിബിഡമായ കാടും നിറഞ്ഞ താഴ്‌വരയിൽ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർക്ക് കേതന്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തിവരികയുമാണ്. ഛത്രപതി ശിവാജി മഹാരാജാവുമായി ബന്ധമുള്ളതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട 12 കോട്ടകളിൽ ഒന്നാണ് ലോഹഗഡ്.


