അധികാര നാടകത്തിന് ക്ലൈമാക്സ്: മഹാരാഷ്ട്രയിൽ ഉദ്ധവ് സര്‍ക്കാര്‍ വീണു
സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്.
മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വിമതനീക്കത്തിനൊടുവില്‍ മാഹാവികാസ് അഖാഡി സഖ്യം താഴെവീഴുകയായിരുന്നു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്.
സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു.
ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടണമെന്ന് നിര്‍ദ്ദേശിച്ചു. ശിവസേനാ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണോ? തനിക്ക് ആ കളിയിൽ താത്പര്യമില്ല. ബാൽ താക്കറെയെ ഉപയോഗപ്പെടുത്തിയ നിങ്ങൾ ഇന്ന് അദ്ദേഹത്തിന്‍റെ മകനെ താഴെ ഇറക്കാൻ തുനിഞ്ഞിറങ്ങി. മുഖ്യമന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കില്ല. പിന്തുണച്ചവർക്കെല്ലാം നന്ദിയെന്നും ഫേസ്ബുക്ക് ലൈവില്‍ ഉദ്ധവ് താക്കറേ പറഞ്ഞു.
Read Also: മഹാരാഷ്ട്ര പ്രതിസന്ധിയിൽ കോടതിയിൽ കടുത്ത വാദം, ഗവര്‍ണക്കെതിരെ വാദമുയര്‍ത്തി ഉദ്ധവ് താക്കറെ
നിലവിലെ സാഹചര്യത്തിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ ഉദ്ദവ് താക്കറെ സര്‍ക്കാരന് കഴിയില്ലായിരുന്നു. കേവലഭൂരിപക്ഷത്തിന് 144 പേരുടെ പിന്തുണ വേണമെന്നിരിക്കെ 116പേരുടെ പിന്തുണ മാത്രമേ ഉറപ്പുള്ളൂ. മറുവശത്ത് ബിജെപി ആവട്ടെ വിമതർ അടക്കം 162 പേരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.
Read Also; ശിവസേനയ്ക്ക് തിരിച്ചടി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെത്തന്നെ വേണമെന്ന് സുപ്രീംകോടതി