കർണാടകയിലെ കൂർഗിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി
ബെംഗളൂരു: കർണാടകയിലെ കൂർഗിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഹോം സ്റ്റേ ഉടമയേയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. സഹായി വ്രുജേഷ് കുമാർ എന്നയാളാണ് സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയത്. ആക്രമണത്തിന് പിന്നാലെ ഹോം സ്റ്റേ ഉടമ ഇത് മറച്ചുവെക്കാൻ ശ്രമിച്ചു. ഇയാൾ മൂന്ന് ദിവസത്തേക്ക് വൈഫൈ കണക്ഷൻ ഇല്ലാതാക്കിയെന്നും പിന്നീട് കണക്ഷൻ ലഭിച്ചതിന് ശേഷമാണ് ഹോം സ്റ്റേയിൽ നിന്ന് യുവതി പുറത്തുകടന്നതെന്നുമാണ് റിപ്പോർട്ട്. തുടർന്ന് യുഎസ് എംബസിയെ വിവരം അറിയിക്കുകയായിരുന്നു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പൊലീസിനെ ഇമെയിൽ വഴി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുഎസ് വനിതയുടെ പ്രായമോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.


