മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലം ഇത്തവണയും വാർത്തകളിൽ നിറയുകയാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ വള്ളിക്കുന്നിൽ ലീഗിന്റെ ആധിപത്യം തകർക്കാൻ എൽഡിഎഫും ശക്തി തെളിയിക്കാൻ എൻഡിഎയും സജീവമായി രംഗത്തുണ്ട്.
മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെയും മുസ്ലീം ലീഗിന്റെയും കരുത്തുറ്റ കോട്ടയായാണ് വള്ളിക്കുന്ന് നിയമസഭാ മണ്ഡലം അറിയപ്പെടുന്നത്. കേരള നിയമസഭയിലെ 42-ാം നമ്പർ മണ്ഡലമായ വള്ളിക്കുന്ന്, 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമാണ് രൂപീകൃതമായത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ മണ്ഡലം ഒരു ജനറൽ സീറ്റാണ്. തിരൂരങ്ങാടി താലൂക്കിലെ ചേലേമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. രൂപീകൃതമായ കാലം മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗ് സ്ഥാനാർത്ഥികളാണ് ഇവിടെ വിജയിച്ചിട്ടുള്ളത്.
2011-ലെ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ അഡ്വ. കെ.എൻ.എ. ഖാദർ വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ലീഗിന്റെ ആധിപത്യം ആരംഭിക്കുന്നത്. തുടർന്ന് 2016-ലും 2021-ലും ലീഗിലെ അബ്ദുൽ ഹമീദ് മാസ്റ്റർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് സീറ്റ് നിലനിർത്തി. 2021-ലെ തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം വള്ളിക്കുന്നിൽ 1,98,814 രജിസ്റ്റർ ചെയ്ത വോട്ടർമാരാണുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ പി. അബ്ദുൽ ഹമീദിന് 71,823 വോട്ടുകൾ (47.43%) ലഭിച്ചു. എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ഐഎൻഎൽ സ്ഥാനാർത്ഥി എ.പി. അബ്ദുൾ വഹാബ് 57,707 വോട്ടുകൾ (38.11%) നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർത്ഥി പീതാംബരൻ പാലാട്ട് 19,853 വോട്ടുകൾ (13.21%) നേടി. 14,116 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബ്ദുൽ ഹമീദ് മാസ്റ്റർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മുസ്ലീം ലീഗിനുള്ള ശക്തമായ സംഘടനാ ശൃംഖല വള്ളിക്കുന്നിലും പ്രകടമാണ്.
2026-ലെ പോരാട്ടവീര്യം: സ്ഥാനാർത്ഥി ചിത്രങ്ങൾ
ഇത്തവണ വള്ളിക്കുന്നിലെ പോരാട്ടം കൂടുതൽ ശ്രദ്ധേയമാകുന്നത് സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവം കൊണ്ടുകൂടിയാണ്.
- യുഡിഎഫ് (IUML): പ്രമുഖ മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമായ ടി.വി. ഇബ്രാഹിമാണ് ഇത്തവണ വള്ളിക്കുന്നിൽ യുഡിഎഫിനായി അങ്കത്തിനിറങ്ങുന്നത്. അദ്ദേഹത്തിന്റെ ജനപ്രീതി വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
- എൽഡിഎഫ്: വള്ളിക്കുന്ന് പിടിച്ചെടുക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് പ്രമുഖ അഭിഭാഷകനായ അഡ്വ. സി.പി. മുസ്തഫയെയാണ്. . 1995 മുതൽ 2005 വരെ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ബോർഡംഗമായിരുന്ന അദ്ദേഹം രണ്ട് വർഷം പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ് അഡ്വ. സി.പി. മുസ്തഫ.
- എൻഡിഎ: വോട്ട് വിഹിതം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി ഇത്തവണ മത്സരരംഗത്തിറക്കുന്നത് എം. പ്രേമൻ മാസ്റ്ററെയാണ്. അദ്ദേഹത്തിന്റെ സ്വാധീനം ബിജെപിക്ക് കരുത്താകുമെന്ന് പാർട്ടി കരുതുന്നു.
- ആം ആദ്മി പാർട്ടി: ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി അബ്ദുൾ അസീസ് കടലുണ്ടിയും മത്സരരംഗത്തുണ്ട്. മുന്നണി രാഷ്ട്രീയത്തിന് പുറമെ പുതിയൊരു രാഷ്ട്രീയ ബദൽ ഉയർത്താനാണ് ആം ആദ്മി ശ്രമിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലയും സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ വിദ്യാർത്ഥി വോട്ടുകളും യുവാക്കളുടെ നിലപാടുകളും നിർണ്ണായകമാകും. മുസ്ലിം ലീഗിന്റെ നിലനിൽക്കുന്ന സംഘടനാ സംവിധാനത്തെ മറികടക്കാൻ അഡ്വ. സി.പി. മുസ്തഫയ്ക്ക് സാധിക്കുമോ അതോ ടി.വി. ഇബ്രാഹിമിലൂടെ ലീഗ് കോട്ട കൂടുതൽ ഭദ്രമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


