തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടെന്ന് ടിവികെ തലവൻ വിജയ് ഗവർണറോട് അവകാശപ്പെട്ടു. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മറ്റ് കക്ഷികളുടെ നിലപാട് വ്യക്തമല്ലാത്തതിനാൽ ഭൂരിപക്ഷം തികയ്ക്കാനുള്ള ടിവികെയുടെ ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ മെയ് ഏഴിന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനും വിജയ് പദ്ധതിയിടുന്നതായി റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ടിവികെ തലവൻ വിജയ്. ഗവർണറോടാണ് തനിക്ക് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് വിജയ് അവകാശപ്പെട്ടത്. എന്നാൽ പരസ്യമായി കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മറ്റ് പാർട്ടികളിൽ മുസ്ലിം ലീഗടക്കം ഡിഎംകെയുടെ ഭാഗമായി തുടരുമെന്ന നിലപാടിലാണ്. ടിവികെയെ പുറത്തുനിന്ന് പിന്തുണക്കാമെന്ന നിലപാടിലാണ് എഐഎഡിഎംകെ. എന്നാൽ അവരുമായി സഖ്യമുണ്ടാക്കാനില്ലെന്ന നിലപാടിലാണ് ടിവികെ.

മറ്റ് പാർട്ടികളിൽ വിസികെയും സിപിഐയും ടിവികെയ്ക്ക് ഒപ്പമില്ലെന്ന നിലപാട് വ്യക്തമാക്കി. സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നാല് സീറ്റുള്ള പിഎംകെയാകുമോ ടിവികെയുടെ ഘടകക്ഷിയാകുന്ന അടുത്ത പാർട്ടിയെന്നാണ് ഉറ്റുനോക്കുന്നത്. പക്ഷെ കോൺഗ്രസും പിഎംകെയും ചേർന്നാലും ടിവികെയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയാണ്. അങ്ങനെ വന്നാൽ ഒരു സീറ്റുള്ള ഡിഎംഡികെ, എഎംഎംകെ എന്നിവരെ ഒപ്പം കൂട്ടാനാവും ടിവികെയുടെ ശ്രമം. പലരുമായും ചർച്ച നടക്കുന്നുണ്ടെങ്കിലും ടിവികെയ്ക്ക് ഒപ്പം ഇപ്പോഴൊരു സഖ്യമുണ്ടാക്കുന്നതിൽ രാഷ്ട്രീയ കക്ഷികൾക്ക് പലതരത്തിലുള്ള സന്ദേഹങ്ങളുമുണ്ടെന്നാണ് വിവരം. അതേസമയം മെയ് ഏഴിന് ഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിലേറാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.