അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും ഐഎസ്പിആർ മേധാവി ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എക്സ് ഉപയോക്താവ്.
ദില്ലി: പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും ഐഎസ്പിആർ മേധാവി ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എക്സ് ഉപയോക്താവ്. പാക് അധികൃതർ ഉന്നയിച്ച വ്യാജ ഡിജിറ്റൽ തെളിവുകൾ, പൊരുത്തക്കേടുകൾ തുടങ്ങിയ നാടകീയ നീക്കങ്ങളെ ഉപയോക്താവ് വസ്തുതകൾ നിരത്തി പൊളിച്ചു. ഇദ്ദേഹത്തിന്റെ വാദങ്ങൾക്ക് വൻസ്വീകാര്യതയാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.
പാകിസ്ഥാനിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഫോറൻസിക് തെളിവുകൾ എന്ന പേരിലാണ് ഏപ്രിൽ 29-ന് ഡിജി ഐഎസ്‌പിആറിന്റെ പത്രസമ്മേളനം വിളിച്ച് അവതരിപ്പിച്ചത്. എന്നാൽ, ഫോറൻസിക് നടപടിക്രമത്തിലെ ഒന്നിലധികം പിഴവുകൾ ഉപയോക്താവ് ചൂണ്ടിക്കാണിക്കുകയും തെളിവുകളുടെ ആധികാരികതയെ ചോദ്യം ചെയ്യുകയും ചെയ്തു. ISPR ഫോറൻസിക് അന്വേഷണം നടത്തിയത് ഇരട്ട സിമ്മുകളുള്ള ഉപയോഗിക്കുന്ന ഫോണിലാണ്. അതുകൊണ്ട് തന്നെ ഇവരുടെ പരീക്ഷണം സാധുവല്ല. തീവ്രവാദി മജീദിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് കോൾ റെക്കോർഡിംഗ്, അറസ്റ്റിന് ഒരു വർഷം മുമ്പ് റെക്കോർഡുചെയ്‌തതാണ്. പരിശീലനം ലഭിക്കാത്ത തീവ്രവാദി എൻക്രിപ്റ്റ് ചെയ്ത കോളുകൾ റെക്കോർഡുചെയ്യുന്നതിന് മുൻകൂട്ടി നിർദ്ദിഷ്ട ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയില്ലെന്ന് ഉപയോക്താവ് ചൂണ്ടിക്കാട്ടി.
ഐഎസ്പിആറിന് കണ്ടെത്താൻ വേണ്ടി കോൾ റെക്കോർഡിംഗുകൾ സൂക്ഷിച്ചിരിക്കാമെന്നും ദേശസ്നേഹിയായ പാകിസ്ഥാൻ തീവ്രവാദിയായിരിക്കും അദ്ദേഹമെന്നും ഉപയോക്താവ് പരിഹസിച്ചു. ISPR അവതരിപ്പിക്കുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളെക്കുറിച്ചും ഉപയോക്താവ് ചോദ്യങ്ങൾ ഉന്നയിച്ചു. ഏപ്രിൽ 25 ന് മജീദിനെ അറസ്റ്റ് ചെയ്തതായി ISPR പറയുന്നു. അങ്ങനെയെങ്കിൽ സ്ക്രീൻഷോട്ടുകൾ എടുക്കാൻ അവർക്ക് ടൈം ട്രാവൽ ചെയ്യാൻ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.
തെളിവായി അവതരിപ്പിച്ച ഐഇഡി പരിശീലന വീഡിയോ കൂടുതൽ ചോദ്യങ്ങൾ ഉയർത്തി. ഇന്ത്യൻ ആർമിയിലെ ഒരു ജെസിഒ അയച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോയിൽ, മാനിക്യൂർ ചെയ്ത കൈകളും നീണ്ട നഖങ്ങളുമുള്ള ഒരാളുടെ ചിത്രം ഉണ്ടായിരുന്നു. ഇന്ത്യൻ ആർമി ഓഫീസർമാരിൽ ആരെങ്കിലും മാനിക്യൂർ ചെയ്ത കൈകളും നീണ്ട നഖങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോയെന്നും അദ്ദേഹം ചോദിച്ചു.


