അയൽവാസികൾക്കൊപ്പം വേലിയേറ്റ സമയത്ത് ബീച്ചിൽ മീൻ പിടിക്കുകയായിരുന്നു 14കാരൻ. ഈ സമയത്താണ് മുതലയുടെ ആക്രമണം ഉണ്ടായത്

ക്വീൻസ്ലാൻഡ്: വേലിയേറ്റ സമയത്ത് കടലിൽ മീൻ പിടുത്തം. പതിനാലുകാരന്റെ ചൂണ്ടയിൽ കുടുങ്ങിയത് മുതല. അപകടം തിരിച്ചറിഞ്ഞത് കരയോട് അടുത്തപ്പോൾ. മുതലയുടെ ആക്രമണത്തിൽ 14കാരന് ഗുരുതര പരിക്ക്. ഓസ്ട്രേലിയയിലെ വടക്കൻ മേഖലയായ ക്വീൻസ്ലാൻഡിലാണ് സംഭവം. വേലിയേറ്റ സമയത്ത് നിരവധിപ്പേർ മീൻപിടിക്കാനെത്തുന്ന മൈൽ ബീച്ചിലാണ് അപകടമുണ്ടായത്. കാലിലും വയറിലുമായി ഗുരുതര പരിക്കേറ്റ 14കാരനെ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. നോർത്ത് കെയ്റൻസിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള കേപ് ട്രൈബുലേഷൻ തീരദേശ സമൂഹത്തിലെ അംഗമാണ് മുതലയുടെ ആക്രമണത്തിനിരയായത്.

അപകടം നടന്നത് വേലിയേറ്റ സമയത്തെ മീൻ പിടുത്തതിന് പേരുകേട്ട ബീച്ചിൽ 

അയൽവാസികൾക്കൊപ്പം വേലിയേറ്റ സമയത്ത് ബീച്ചിൽ മീൻ പിടിക്കുകയായിരുന്നു 14കാരൻ. ഈ സമയത്താണ് മുതലയുടെ ആക്രമണം ഉണ്ടായത്. സാരമായ പരിക്കേറ്റ പതിനാലുകാരനെ കെയ്റൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനാലുകാരനെ ആക്രമിച്ച ശേഷം കടലിലേക്ക് പോയ മുതലയെ കണ്ടെത്താൻ ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. മേഖലയിൽ മുതലയ്ക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ വിശദമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബീച്ചിൽ മുതലയുടെ ആക്രമണ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിൽ ഒക്ടോബർ മാസം മുതലകളുടെ പ്രജനന കാലമാണ്. ഈ സമയത്ത് ഇവ കൂടുതൽ ആക്രമകാരികളാവുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആൺ മുതലകളാണ് ഈ സമയത്ത് അക്രമകാരികളാവുന്നതെന്നാണ് വിലയിരുത്തൽ. ഇതിന് മുൻപ് കേപ് ട്രൈബുലേഷൻ മേഖലയിൽ നാല് തവണയാണ് മുതലകളെ കണ്ചെത്തിയത്. ഒക്ടോബർ 22ന് ക്രീക്ക് മേഖലയിലും മുതലയെ കണ്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം