യുഎസ്-ഇസ്രയേൽ യുദ്ധത്തിനിടെ തെക്കൻ ഇറാനിലുണ്ടായ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യം രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. ഇതോടെ, ഇതൊരു സ്വാഭാവിക ഭൂചലനമാണോ അതോ ആണവ പരീക്ഷണമാണോ എന്ന് നിർണ്ണയിക്കാൻ വിദഗ്ധർ വിശകലനം തുടങ്ങി. 

യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഇറാൻ യുദ്ധത്തിനിടെ തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലും ഗെറാഷ് മേഖലയിലും ചൊവ്വാഴ്ച (മാർച്ച് 3 ) രാവിലെ റിക്ടർ സ്കെയിലിൽ 4,3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതോടെ ഇറാൻ ആണവായുധ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങളും ശക്തിമായി. ഇസ്രയേലിനും യുഎസിനും എതിരെ ഇറാന്‍റെ "ഓപ്പറേഷൻ ഷീൽഡ് ഓഫ് ജൂഡ" യുടെ പശ്ചാത്തലത്തിലുണ്ടായ ഈ ഭൂകമ്പം ഇറാൻ അതീവ രഹസ്യമായി ഒരു ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹം പരത്തി. പിന്നാലെ ഇതൊരു സ്വാഭാവിക ഭൂചലനമോ അതോ ആണവ പരീക്ഷണമോയെന്ന് നിർണ്ണയിക്കാൻ ഭൂകമ്പ വിദഗ്ദരും ആണവ നിരീക്ഷണ വിദഗ്ധരും ഡാറ്റ വിശകലനം ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ഇറാന്‍റെ രഹസ്യ നിർമ്മാണം

ഇറാൻ രഹസ്യമായി ആണവായുധം നിർമ്മിക്കുകയാണെന്നും അത് തങ്ങൾക്കെതിരെ ഭാവിയിൽ ഉപയോഗിക്കുമെന്നും ആരോപിച്ചായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെൻഞ്ചമിന്‍ നെതന്യാഹു ഇറാനെതിരെയുള്ള യുദ്ധത്തിന് കോപ്പുകൂട്ടിയത്. ഇസ്രയേലിന്‍റെ വാദത്തെ പിന്തുട‍ർന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ യുദ്ധ സന്നാഹമൊരുക്കുകയും ഇരുരാജ്യങ്ങളും സംയുക്തമായി ഇറാൻ അക്രമിക്കുകയുമായിരുന്നു. ഇന്ന് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇരുപക്ഷവും കനത്ത മിസൈൽ ആക്രമണം തുടരുകയാണ്. ഇതിനിടെയാണ് ഇറാനിൽ ഭുചലനം രേഖപ്പെടുത്തിയത്. ഇറാനിലെ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഇതൊരു നിയന്ത്രിത ആണവായുധ പരീക്ഷണമാണെന്ന ആശങ്ക വ്യാപകമായി. അതേസമയം ഇറാനിലെ ഗ്രാമീണ മേഖലയായ ഗൊറാഷ് മേഖലയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പ്രകൃതിദത്ത ഭൂചലനം

ആണവ പരീക്ഷണത്തിനും പ്രകൃതിദത്ത ഭൂകമ്പത്തിനും വ്യത്യസ്ത ചില കാര്യങ്ങളുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി സംഘടനയും (സിടിബിടിഒ) ബെർക്ക്‌ലി സീസ്‌മോളജി ലാബും ആണവ പരീക്ഷണത്തിനും പ്രകൃതിദത്ത ഭൂകമ്പത്തിനും വ്യത്യസ്ത പ്രത്യേകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ആണവ വികിരണം നിയന്ത്രിക്കാനായി ആണവ പരീക്ഷണം സ്കെയിൽഡ് ഡെപ്ത് ഓഫ് ബറിയൽ (SDBO) പാറ്റേൺ പിന്തുടരുന്നു. ഈ പരിശോധനയിൽ ഇറാനിലെ ഭുകമ്പം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും ഭൂകമ്പം രേഖപ്പെടുത്തിയ സ്ഥലം ഒരു സ്വാഭാവിക ഭൂകമ്പ പ്രദേശമാണെന്നും വിദഗ്ദ‍‍ർ ചൂണ്ടിക്കാട്ടുന്നു.

ആണവായുധത്തിന് തൊട്ടടുത്ത്

ഇറാൻ ആണവ സമ്പുഷ്ടീകരണ പദ്ധതി തുടരുകയാണെന്നായിരുന്നു യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആരോപിച്ചത്. ഇറാനിൽ നിലവിൽ 460 കിലോഗ്രാം 60% സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നും ഇതിന് 11 ആണവ ബോംബുകൾക്ക് നിർമ്മിക്കാൻ ഉതകുമെന്നും വിറ്റ്കോഫ് ആരോപിച്ചിരുന്നു. പിന്നാലെ ആവശ്യമെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഇറാന് സൈനിക ആണവശേഷി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇറാൻ പരമോന്നത നേതാവുമായി അടുപ്പമുള്ള മുഹമ്മദ് ജാവാദ് ലാരിജാനിയും അവകാശപ്പെട്ടിരുന്നു. അതേസമയം ഇറാന് അത്തരമൊരു പദ്ധതിയില്ലെന്നും യുഎസും ഇസ്രയേലും യുദ്ധത്തിൽ നിന്നും പിന്മാറണമെന്നുമായിരുന്നു റഷ്യൻ പ്രസിഡന്‍റ് പുടിൻ ആവശ്യപ്പെട്ടത്.