ഇറാന്‍റെ പരമോന്നത നേതാവ് ഖമേനി യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജ്യത്ത് ഔദ്യോഗികമായി ദുഃഖാചരണം നടന്നു. എന്നാൽ, ടെഹ്‌റാനിലെ തെരുവുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്.
ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമേനി യുഎസ് - ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം, ഇറാന്‍റെ ദേശീയ ടെലിവിഷനുകളിൽ വിലാപത്തിന്‍റെ ദൃശ്യങ്ങളായിരുന്നു പ്രക്ഷേപണം ചെയ്തത്. ഖമേനിയോടൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും നിരവധി സർക്കാർ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു. ഖമേനിയുടെ മരണം സൃഷ്ടിച്ച ദുഃഖത്തിൽ ലോകമെമ്പാടുമുള്ള ഷിയാ വിശ്വാസികളും പങ്കുചേർന്നു. ഇന്ത്യയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങൾ. അതേസമയം ടെഹ്‌റാനിലെ തെരുവുകളിൽ ആളുകൾ, പ്രത്യേകിച്ചും സ്ത്രീകൾ ആഘോഷിക്കുന്ന ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങൾ നിറയെ.
ആഘോഷിച്ച് ഇറാനി സ്ത്രീകൾ
ഖമേനിയുടെ ഭാര്യ, മകൾ, പേരക്കുട്ടി, മരുമകൻ എന്നിവരുൾപ്പെടെ നാല് ബന്ധുക്കളും നിരവഝി സൈനിക സർക്കാർ ഉദ്യോഗസ്ഥരും യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാന്‍റെ ഫാർസ് ന്യൂസ് ഏജൻസി ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. അതേസമയം ടെഹ്റാനിലും മറ്റ് ഇറാൻ നഗരങ്ങളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾ ഖമേനിയുടെ മരണത്തിൽ നൃത്തം ചെയ്യുകയും ആർപ്പുവിളിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതായി സമൂഹ മാധ്യമങ്ങളിലെ വീഡിയോകൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. അവയിൽ പലതും വൈറലായി.
ഇറാൻ മതപോലീസ്
ഇറാനിലെ മതപോലീസ് നടത്തിയ അതിക്രൂരമായ വേട്ടയാണ് ഇറാനിലെ സ്ത്രീകളെ, പ്രത്യേകിച്ചും ഖമേനിയെ എതിർക്കുന്ന സ്ത്രീകളെ ഇത്തരം വീഡിയോകൾക്ക് പ്രേരിപ്പിച്ചത്. ഇന്ത്യയിൽ നിന്നും ഒരു ഷിയ വിശ്വാസിയായ സ്ത്രീ ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഇറാനിലേക്ക് പോകാനും യുദ്ധത്തിൽ പങ്കുടുക്കാനും താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോയെ പരിഹസിച്ചും ഇറാനിൽ നിന്നും വീഡിയോകൾ പുറത്ത് വന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നു. അതേസമയം ഇത്തരം വീഡിയോകൾ പശ്ചാത്യ സമൂഹ മാധ്യമങ്ങളുടെ പ്രോപ്പഗാണ്ടകളാണെന്നും ചിലർ ആരോപിച്ചു. ഇറാനിലെ മതപോലീസിന്‍റെ ക്രൂരമായ മർദ്ദനത്തിൽ മഹ്സ അമിനി, ( ജിനാ അമിനി) എന്ന 22 കാരിയായ കുർഷിദ് യുവതി കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ നടന്ന പ്രക്ഷോഭത്തിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.


