അഫ്ഗാനിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാകിസ്ഥാനിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി എൻ.സി.എസ് അറിയിച്ചു.
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാകിസ്താനിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് എൻ.സി.എസ് വ്യക്തമാക്കി.
ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന അതിർത്തിയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് പാകിസ്താൻ കണക്കാക്കപ്പെടുന്നത്. ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ, ഗിൽജിത്-ബാൾട്ടിസ്താൻ മേഖലകളും ഭൂകമ്പങ്ങൾക്ക് അതീവ സാധ്യതയുള്ളവയാണ്. ഇന്ത്യൻ പ്ലേറ്റിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന പഞ്ചാബ്, സിന്ധ് പ്രവിശ്യകളും ഭൂകമ്പ ഭീഷണിയിൽ തന്നെയാണ്.
അതേസമയം, യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ ഇറാനിലും കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായി. തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലും ഗെറാഷ് മേഖലയിലുമാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതോടെ ഇറാൻ ആണവായുധ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങളും ശക്തിമായി. ഇതൊരു സ്വാഭാവിക ഭൂചലനമോ അതോ ആണവ പരീക്ഷണമോയെന്ന് നിർണ്ണയിക്കാൻ ഭൂകമ്പ വിദഗ്ദരും ആണവ നിരീക്ഷണ വിദഗ്ധരും ഡാറ്റ വിശകലനം ചെയ്തെന്നുമുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഗ്രാമീണ മേഖലയായ ഗൊറാഷ് മേഖലയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


