ലിബിയയിൽ ആഭ്യന്തര കലാപം രൂക്ഷം; 21 പേർ കൊല്ലപ്പെട്ടു
തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാനായി ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലുള്ള ലിബിയൻ നാഷണൽ ആർമി എത്തിയതോടെയാണ് കലാപം തുടങ്ങിയത്.
ട്രിപ്പോളി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ 21 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ലിബിയൻ സൈന്യവും മുൻ സൈന്യാധിപൻ ജനറൽ ഖലീഫ ഹഫ്ദാറിന്‍റെ നേതൃത്വത്തിലുള്ള സായുധ സംഘവും തമ്മിലാണ് സംഘർഷം. തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാനായി ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലുള്ള ലിബിയൻ നാഷണൽ ആർമി എത്തിയതോടെയാണ് കലാപം തുടങ്ങിയത്.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. മരിച്ചവരിൽ റെഡ് ക്രസന്‍റ് സംഘത്തിലെ ഒരു ഡോക്ടറും ഉൾപ്പെടുന്നു. 14 പേർ മരിച്ചതായി ലിബിയൻ നാഷണൽ ആർമി സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടിമറിക്കുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമത സംഘത്തെ അമർച്ച ചെയ്യുമെന്നും ലിബിയൻ പ്രധാനമന്ത്രി ഫയസ് അൽസെറാജ് പറഞ്ഞു. കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യയും അമേരിക്കയും ലിബിയയിലുള്ള സമാധാന സേനകളെ പിൻവലിച്ചിരുന്നു.