ട്രംപിന്‍റെ തീരുവ പ്രഖ്യാപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി വരുന്ന കാർണി, കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്. കടുത്ത ട്രംപ് വിരുദ്ധനായ...

ന്യൂയോർക്ക്: കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണി നാളെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. ട്രംപ് പ്രസിഡന്‍റായി വീണ്ടുമെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച വ്യാപാര തർക്കത്തിന്‍റെയടക്കം പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ട്രംപിന്‍റെ തീരുവ പ്രഖ്യാപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി വരുന്ന കാർണി, കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്. കടുത്ത ട്രംപ് വിരുദ്ധൻ എന്ന ഖ്യാതിയാണ് കാർണിക്ക് തെരഞ്ഞെടുപ്പിൽ വലിയ ഗുണമായത്. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേയുള്ള കാർണിയുടെ പ്രതികരണവും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന സൂചന തന്നെയാണ് നൽകുന്നത്. വ്യാപാര തർക്കത്തിൽ ഉടൻ ‘വെള്ള പുക’ പ്രതീക്ഷിക്കേണ്ടെന്നാണ് നാളെ വൈറ്റ് ഹൗസിലാണ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേ മാധ്യമങ്ങളെ കണ്ട കാർണി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

കഴിഞ്ഞ മാസം അവസാനം നടന്ന കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിച്ച ത്രസിപ്പിക്കുന്ന വിജയത്തോടെപ്രധാനമന്ത്രി പദം ഒരിക്കൽ കൂടി ഉറപ്പിച്ച മാർക്ക് കാർണിയുടെ ആദ്യ പ്രഖ്യാപനവും ട്രംപിനുള്ള പ്രഹരമായിരുന്നു. കാനഡ അമേരിക്കയുടെ സംസ്ഥാനമായി മാറണമെന്ന ട്രംപിന്റെ മോഹം ഒരു കാലത്തും നടക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കാർണി പരസ്യമായി പ്രഖ്യാപിച്ചത്. 'ട്രംപിന്‍റെ ആ മോഹം കഴിഞ്ഞു, ഇനിയൊരിക്കലും അത് നടക്കില്ല' - എന്നായിരുന്നു കാർണി പറഞ്ഞത്. കാനഡയും അമേരിക്കയും തമ്മിലുള്ള സംയോജനത്തിന്റെ യുഗം അവസാനിച്ചുവെന്ന് പുതിയ പ്രധാനമന്ത്രിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അനുയായികൾ ആർപ്പുവിളിച്ചപ്പോളായിരുന്നു കാർണിയുടെ പ്രതികരണം. 'കാനഡയ്ക്ക് അഭിവൃദ്ധി കൊണ്ടുവന്ന അമേരിക്കയുമായുള്ള നമ്മുടെ പഴയ ബന്ധം അവസാനിച്ചു', കാനഡയ്ക്ക് മറ്റ് നിരവധി സാധ്യതകൾ ഉണ്ടെന്നും അമേരിക്കയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്നും യു എസ് പ്രസിഡന്റ് ട്രംപിന് കാർണി മുന്നറിയിപ്പും നൽകി. കാനഡ സ്വമേധയാ രാഷ്ട്ര പദവി ഉപേക്ഷിക്കണം എന്നും അമേരിക്കയുടെ അൻപത്തിയൊന്നാം സംസ്ഥാനം ആയി മാറണമെന്നും ട്രംപ് നിരന്തരം അവർത്തിക്കുന്നതിനിടെ നടന്ന തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയമാണ് കാർണിയും ലിബറൽ പാർട്ടിയും സ്വന്തമാക്കിയത്. അധിക തീരുവ പ്രഖ്യാപിച്ചുള്ള അമേരിക്കയുടെ വ്യാപാരയുദ്ധവും വന്നതോടെ കാനഡയിൽ ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിക്കുകയായിരുന്നു. ഇത് ഫലപ്രദമായി ഉപയോഗിക്കാൻ ലിബറൽ പാർട്ടിക്കും മാർക്ക് കാർണിക്കും സാധിച്ചതാണ് വിജയത്തിന്‍റെ മർമം. ഓരോ പ്രചാരണ യോഗത്തിലും കാർണി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. പ്രചാരണം വിജയമാക്കി അധികാരത്തുടർച്ച നേരിട്ടെങ്കിലും അമേരിക്കയുടെ വ്യാപാരയുദ്ധത്തെ നേരിട്ട് കാനഡയെ സാമ്പത്തികമായി ഉറപ്പിച്ചുനിർത്തൽ മാർക്ക് കാർണിയെ സംബന്ധിച്ചടുത്തോളം പ്രധാന വെല്ലുവിളിയാണ്.