യുദ്ധം അവസാനിപ്പിക്കാൻ ഇറാന് ഒരു അവസരം കൂടി നൽകാമെന്നായിരുന്നു ട്രംപ് ആഗ്രഹിച്ചത്. ഇതിൽ വിജയം കണ്ടില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. എന്നാൽ ട്രംപിന്റെ ഈ തന്ത്രത്തോട് നെതന്യാഹു വിയോജിച്ചതായാണ് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നത്.

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അഭിപ്രായ വിത്യാസങ്ങളുണ്ടെന്നും യുദ്ധം തുടരണമെന്ന് നെതന്യാഹു കടുത്ത നിലപാട് സ്വീകരിച്ചെന്നും റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ നീണ്ട പിരിമുറുക്കമുള്ള സംഭാഷണം നടന്നതായും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ വ്യോമാക്രമണം പുനരാരംഭിക്കണമെന്ന് ഇസ്രായേൽ നിർബന്ധം പിടിച്ചെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുന്നതിനായി സൈനിക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും തകർക്കണമെന്നും, ഇതിനായി നേരത്തെ തീരുമാനിച്ച പോലെ യുദ്ധം പുനരാരംഭിക്കണമെന്നും ബെഞ്ചമിൻ നെതന്യാഹു നിലപാടെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് ഒരു അവസരം കൂടി നൽകാമെന്നായിരുന്നു ട്രംപ് ആഗ്രഹിച്ചത്. ഇതിൽ വിജയം കണ്ടില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. യുദ്ധം ഔപചാരികമായി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ ഒരു ഇന്‍റന്‍റ് ലെറ്റ‍ർ തയ്യാറാക്കുന്നുണ്ടെന്നും, ഖത്തറും പാകിസ്ഥാനും മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ധാരണാപത്രത്തിൽ ഒപ്പിടുന്നതിലൂടെ ചർച്ചകൾക്കായി 30 ദിവസം ലഭിക്കും. ഈ കാലയളവ് ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് പ്രയോജനപ്പെടുത്താനുമാകും എന്നുമാണ് ട്രംപ് പറയുന്നത്. 

എന്നാൽ ട്രംപിന്റെ ഈ തന്ത്രത്തോട് നെതന്യാഹു വിയോജിച്ചതായാണ് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നത്. ആക്രമണങ്ങൾ വൈകിപ്പിക്കുന്നത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും, ആക്രമണങ്ങൾ ആസൂത്രണം ചെയ്തതുപോലെ തുടരണമെന്ന് ട്രംപിനോട് പറഞ്ഞതായും നെതന്യാഹു തന്റെ നിരാശ അറിയിച്ചതായും ഇസ്രയേൽ വൃത്തങ്ങൾ പ്രതികരിച്ചു. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചത് ഇസ്രയേലിനെ ചൊടിപ്പിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ, ഇറാൻ വിഷയത്തിൽ താൻ ആവശ്യപ്പെടുന്നത് എന്തും നെതന്യാഹു ചെയ്യും എന്ന് ട്രംപ് അവകാശപ്പെട്ടു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കി.