ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കൻ അവകാശവാദത്തെ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കും. ഇതിന്റെ ഭാഗമായി യൂറോപ്പ് ഗ്രീൻലാൻഡിലേക്ക് സൈനികരെ നിരീക്ഷണത്തിനായി അയച്ചു. ഈ പ്രശ്നം യൂറോപ്പും യുഎസും തമ്മിൽ വ്യാപാര തർക്കത്തിനും കാരണമായി

ലണ്ടൻ: ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക അവകാശവാദം ഉന്നയിച്ചതോടെ ഡോണാൾഡ് ട്രംപിൻ്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ യൂറോപ്പ്. ഇതിൻ്റെ ആദ്യപടിയെന്നോണം ഗ്രീൻലാൻഡിലേക്ക് സൈനികരെ അയക്കുകയാണ് യൂറോപ്പ്. ഗ്രീൻലാൻഡിന് മുകളിൽ ഡെൻമാർക്കിനുള്ള നിലവിലെ നിയന്ത്രണത്തിനാണ് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ. ഇതിൻ്റെ ഭാഗമായി യുകെ, നെതർലൻ്റ്സ്, ഫിൻലൻ്റ്, സ്വീഡൻ രാജ്യങ്ങളിൽ നിന്നായി ആറ് സൈനികർ ഗ്രീൻലാൻഡിലേക്ക് പോയി.

തത്കാലത്തേക്ക് മേഖലയിൽ നിരീക്ഷണം നടത്തുക മാത്രമാണ് ഇവിടേക്ക് അയച്ച ജീവനക്കാർക്ക് നൽകിയിരിക്കുന്ന ചുമതല. യുകെ, ജർമ്മനി, സ്വീഡൻ, നോർവേ, ഫിൻലാൻഡ്, നെതർലാൻഡ്‌സ് രാജ്യങ്ങൾ ഈ നീക്കത്തിൻ്റെ ഭാഗമാണ്. സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഗ്രീൻലാൻഡിന് മേലെ അമേരിക്ക അവകാശവാദം ഉന്നയിച്ചത്. ഈ മേഖലയിൽ റഷ്യൻ-ചൈനീസ് കപ്പലുകൾ വർധിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാലിത് പച്ചക്കള്ളമെന്നായിരുന്നു ഡെന്മാർക്കിൻ്റെ മറുപടി.

ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള തർക്കത്തിൽ യൂറോപ്പിനെ സമ്മർദത്തിലാക്കാൻ നോക്കുകയാണ് അമേരിക്ക. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ, നെതർലാൻഡ്‌സ്, ഫിൻലാൻഡ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പത്ത് ശതമാനം അധിക തീരുവ ചുമത്തി. ഇതിന ് പിന്നാലെ അമേരിക്കയുമായി ഇക്കഴിഞ്ഞ ജൂലൈയിൽ ഒപ്പുവെച്ച അറ്റ്ലാൻ്റിക് സമുദ്രത്തിലെ വ്യാപാര കരാർ യൂറോപ്യൻ പാർലമെൻ്റ് നിർത്തിവച്ചു.