ഈജിപ്തിലെ ഗിസയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തീ പടർന്നതോടെ ഫ്ലാറ്റിൽ കുടുങ്ങിയ അമ്മയും മക്കളും രക്ഷപ്പെടാനായി ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. അപകടകാരണം കണ്ടെത്താൻ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെയ്‌റോ: ഈജിപ്തിലെ ഗിസ ഗവർണറേറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം. അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. ഓംറാനിയ ഡിസ്ട്രിക്ടിലെ മഹ്മൂദിയ ടവറുകളിലൊന്നിന്റെ ഏഴാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിലുടനീളം അതിവേഗം തീ പടർന്നുപിടിച്ചതോടെ കുടുംബം ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്ലാറ്റിനുള്ളിൽ തീ പടർന്നതോടെ 51-കാരിയായ അമ്മ ജനാലയിലൂടെ സഹായത്തിനായി നിലവിളിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. താഴെ തടിച്ചുകൂടിയ നാട്ടുകാർ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘത്തെ വിവരമറിയിച്ചു. എന്നാൽ ഫ്ലാറ്റിൽ തീയും കനത്ത പുകയുയർന്നതോടെ രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലാതെ അമ്മ തന്റെ പെൺമക്കൾക്കൊപ്പം ജനാലയിലൂടെ താഴേക്ക് ചാടുകയായിരുന്നു.

താഴേക്ക് വീണയുടൻ തന്നെ ഏറ്റവും ചെറിയ കുട്ടി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മറ്റൊരു മകളെയും ഉമ്മുൽ മസ്‌രീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്‌സ് എത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയ ശേഷമാണ് രക്ഷാപ്രവർത്തകർ ഫ്ലാറ്റിനുള്ളിൽ തിരച്ചിൽ നടത്തിയത്. തീയിൽപ്പെട്ട് പുറത്തുകടക്കാനാകാതെ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിയ മറ്റ് രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കൂടി ഉള്ളിൽ നിന്ന് കണ്ടെടുത്തു. ഇതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായത്.

മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗ്യാസ് ചോർച്ചയാണോ ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ പ്രൊസിക്യൂഷൻ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ്.