മേക്ക് ഇൻ ഇന്ത്യ പോലെയുള്ള പദ്ധതികളാണ് ഇന്ത്യയുടെ ടെക് രംഗത്തടക്കമുള്ള മാറ്റത്തിന് കാരണമെന്നും ഇത്തരം പദ്ധതികളാണ് ലോകത്തിന് തന്നെ ഇപ്പോൾ വേണ്ടതെന്നും പ്രമുഖ കമ്പനികളുടെ സി ഇ ഒ മാർ അഭിപ്രായപ്പെട്ടു
ദില്ലി: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം ഇന്ത്യയിലെത്തിയ ജർമൻ ടെക്നോളജി രംഗത്തെ വമ്പൻ സ്ഥാപനങ്ങളുടെ സി ഇ ഒമാരെല്ലാം ഇന്ത്യയുടെ വളർച്ചയെ വാഴ്ത്തി രംഗത്തെത്തി. മേക്ക് ഇൻ ഇന്ത്യ പോലെയുള്ള പദ്ധതികളാണ് ഇന്ത്യയുടെ ടെക് രംഗത്തടക്കമുള്ള മാറ്റത്തിന് കാരണമെന്നും ഇത്തരം പദ്ധതികളാണ് ലോകത്തിന് തന്നെ ഇപ്പോൾ വേണ്ടതെന്നും പ്രമുഖ കമ്പനികളുടെ സി ഇ ഒ മാർ അഭിപ്രായപ്പെട്ടു.
'ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ വളർച്ച അഭൂതപൂർവ്വമാകുമെന്നും ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ശരിയായ സമയമാണിതെന്നും ഞങ്ങൾക്കറിയാമെന്നുമാണ് ജർമ്മൻ അന്താരാഷ്ട്ര ഷിപ്പിംഗ് - കണ്ടെയ്നർ ഗതാഗത കമ്പനിയായ ഹപാഗ്-ലോയ്ഡിന്‍റെ സി ഇ ഒ ആയ റോൾഫ് ഹാബെൻ ജാൻസെൻ അഭിപ്രായപ്പെട്ടത്. ലോകത്തിന് ഇന്ന് വേണ്ടത് ഇന്ത്യയിലുള്ളതുപോലെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യക്ക് വലിയ മാറ്റമാണ് സമ്മാനിച്ചതെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള സംരംഭങ്ങൾ ഗ്രീൻ എനർജി, അടിസ്ഥാ സൗകര്യവികസനം, ഹെൽത്ത് കെയർ എന്നിവയിൽ ഇന്ത്യക്ക് വലിയ സാധ്യതകളാണ് നൽകുന്നതെന്നുമാണ് സീമെൻസ് എ ജി പ്രസിഡന്‍റും സി ഇ ഒയുമായ റോളണ്ട് ബുഷ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ യുവാക്കളുടെ വലിയ ജനസംഖ്യയുണ്ടെന്നും ഇത് ഡിജിറ്റൽ മേഖലയിലടക്കം വലിയ സാധ്യതയാണ് നൽകുന്നതെന്നും റോളണ്ട് ബുഷ് ചൂണ്ടികാട്ടി. ജർമ്മൻ മൾട്ടിനാഷണൽ കമ്പനിയായ സീമെൻസ് യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായിക നിർമ്മാണ കമ്പനി കൂടിയാണ്.
ആഗോളതലത്തിൽ ശ്രദ്ധേയമായ എസ് എഫ് സി എനർജി കമ്പനി സി ഇ ഒ ഡോ. പീറ്റർ പോഡെസറാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ സൗരോർജ്ജത്തിലടക്കം ഉണ്ടാക്കാനായ മാറ്റങ്ങളാണ് ചൂണ്ടികാട്ടിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സൗരോർജ്ജത്തിനും ഗ്രീൻ ഹൈഡ്രജനിലും വലിയ മുന്നേറ്റത്തിന്‍റെ പാതയിലാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. നിർമ്മാണം, ഗവേഷണ വികസനം, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലും ഇന്ത്യയ്ക്ക് സ്വയം ഒരു മികച്ച അടിത്തറ ഉണ്ടാക്കാൻ കഴിയുന്നുണ്ടെന്നും എസ് എഫ് സി എനർജി സി ഇ ഒ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 45 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഡി എച്ച് എൽ കമ്പനി സി ഇ ഒ ഡോ ടോബിയാസ് മേയറാകട്ടെ ഇന്ത്യയിലുണ്ടാകുന്ന മാറ്റത്തിന്‍റെ വേഗത്തെക്കുറിച്ചാണ് വിവരിച്ചത്. ഇന്ത്യയിൽ ഞങ്ങൾ യഥാർത്ഥ സാധ്യതകൾ കാണുന്നുവെന്നും ഇന്ത്യ ഞങ്ങൾക്ക് നല്ലൊരു വിപണിയാണെന്നും ഇവിടെ വലിയ മാറ്റമാണ് കാണുന്നതെന്നും ടോബിയാസ് മേയർ ചൂണ്ടികാട്ടി.
ഇന്ത്യൻ സാങ്കേതിക മേഖലയുടെ സാധ്യതകളെക്കുറിച്ചാണ് ആഗോളതലത്തിലെ പ്രധാന കമ്പനിയായ എസ് എ പി യുടെ സി ഇ ഒ ക്രിസ്റ്റ്യൻ ക്ലൈൻ ചൂണ്ടികാട്ടിയത്. സുസ്ഥിരതാണ് ഇന്ത്യയിൽ കാണുന്നതെന്നും ഇവിടെ കൂടുതൽ നിക്ഷേപത്തിനുള്ള സമയമാണെന്നും ക്രിസ്റ്റ്യൻ ക്ലൈൻ അഭിപ്രായപ്പെട്ടു.
അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള പുതിയ കരാറുകൾ ഒപ്പുവെച്ചന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഐ ടി സോഫ്റ്റ് വെയർ രംഗത്ത് ഇന്ത്യൻ ജർമ്മൻ കമ്പനികൾ തമ്മിൽ സഹകരണത്തിന് ധാരണയായെന്ന് ജർമ്മൻ ചാൻസലർ അറിയിച്ചു. കാലാവസ്ഥ വ്യത്യായനം, അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കൽ അടക്കം വിഷയങ്ങൾ ഇന്ത്യയുമായി ജർമനി സഹകരിക്കും. റഷ്യൻ അധിനിവേശത്തിന്‍റെ തിക്തഫലം ലോകം അനുഭവിക്കുന്നുവെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 2021 ഡിസംബറിൽ ജർമ്മൻ ചാൻസലറായി ഷോൾസ് സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
