ഇന്നലെ സെനറ്റിൽ നടന്ന ധന അനുമതി ബില്ലിൻ മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും. 

വാഷിംഗ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും. ഇന്നലെ സെനറ്റിൽ നടന്ന ധന അനുമതി ബില്ലിൻ മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു. ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നൽകും. ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന ഭീഷണി വൈറ്റ് ഹൗസ് ആവർത്തിച്ചിരിക്കുകയാണ്. ഒക്ടോബർ 1 മുതൽ ആരംഭിച്ച ഈ ഷട്ട്‌ഡൗൺ മൂലം അമേരിക്കയിലെ വിവിധ മേഖലകൾ സ്തംഭനാവസ്ഥയിലാണ്. ദേശീയ സുരക്ഷാ, ആരോഗ്യ പദ്ധതികളടക്കം തടസ്സപ്പെടുന്ന നിലയിലെത്തിയതോടെയാണ് സമവായത്തിനായി തീവ്രശ്രമം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ മേഖലകൾ സ്തംഭിച്ചു

സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. ഒക്ടോബർ 1 ന് നടന്ന വോട്ടെടുപ്പിൽ സെനറ്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.