യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞു; പ്രതിഷേധിച്ച് ഇന്ത്യ, മാപ്പ്
വിഷയത്തിൽ ബ്രിട്ടൺ സർക്കാരിനെ കേന്ദ്രം അതൃപ്തി അറിയിച്ചു. ഇതോടെ സംഭവത്തിൽ ഗ്ലാസ്ഗോ ഗുരുദ്വാര ഹൈക്കമ്മീഷണറോട് മാപ്പ് പറഞ്ഞു.

ദില്ലി: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞ നടപടിയിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. ആസൂത്രിതമായി തടഞ്ഞത് അപമാനകരമാണെന്നാണ് ഇന്ത്യൻ നിലപാട്. വിഷയത്തിൽ ബ്രിട്ടൺ സർക്കാരിനെ കേന്ദ്രം അതൃപ്തി അറിയിച്ചു. ഇതോടെ സംഭവത്തിൽ ഗ്ലാസ്ഗോ ഗുരുദ്വാര ഹൈക്കമ്മീഷണറോട് മാപ്പ് പറഞ്ഞു.
ഇന്ത്യ കാനഡ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഖലിസ്ഥാൻ അനുകൂലികളെന്ന് സംശയിക്കുന്നവർ ഹൈക്കമ്മീഷണറെ തടഞ്ഞത്. ഇന്നലെയാണ് സംഭവം. ഗ്ലാസ്ഗോ ഗുരുദ്വാരയിൽ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദുരൈസ്വാമി എത്തിയത്. ഹൈക്കമ്മീഷ്ണറെ കാറിൽ നിന്ന് പോലും ഇറങ്ങാൻ അനുവദിച്ചില്ല. ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുക്കാതെ ഹൈക്കമ്മീഷണർ മടങ്ങുകയായിരുന്നു. ഇത് വലിയ തരത്തിൽ ചർച്ചക്കിടയാക്കിയിട്ടുണ്ട്. ഇതിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബ്രിട്ടൺ അറിയിച്ചിട്ടുണ്ട്. ഇതോടെ സംഭവത്തിൽ ഗ്ലാസ്ഗോ ഗുരുദ്വാര ഹൈക്കമ്മീഷണറോട് മാപ്പ് പറഞ്ഞു.
അതേസമയം, ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കൻ പറഞ്ഞു. ഇക്കാര്യം എസ് ജയശങ്കറിനെ അറിയിച്ചെന്നും ആന്റണി ബ്ളിങ്കൻ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിന് ഇലക്ട്രോണിക് തെളിവുണ്ടെന്ന് കാനഡ ആവർത്തിക്കുകയാണ്. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നുമാണ് കാനഡയുടെ ആവശ്യം. അനൗദ്യോഗിക ചർച്ചകളിൽ കാനഡ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ മതിയായ തെളിവില്ലാതെ ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയ്ക്കു മേൽ സമ്മർദ്ദം ചെലുത്താനാണ് കാനഡയുടെ നീക്കം.
https://www.youtube.com/watch?v=vMzsfIOg9KA